മാപ്പ് പറയുന്ന പ്രശ്നമേ ഉദിക്കുന്നില്ല, വിവാദത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂരും കനിമൊഴിയും
ദില്ലി: റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാജ്യത്തെ പീഡനങ്ങളെ കുറിച്ച് വളരെ സാധാരണമായ ഒരു പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയത് എന്നും അതിനാല്‍ മാപ്പ് പറയുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ കത്തിയെരിയുമ്പോള്‍ ജനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ബിജെപി തന്ത്രം മാത്രമാണിതെന്നും ശശി തരൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഡിഎംകെ നേതാവ് കനിമൊഴിയും രംഗത്ത് വന്നിട്ടുണ്ട്. ''പ്രധാനമന്ത്രി എല്ലായ്‌പ്പോഴും മെയ്ക് ഇന്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. അതിനെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്. അതാണ് രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിച്ചത്. ദൗര്‍ഭാഗ്യവശാല്‍ മേക്ക് ഇന്‍ ഇന്ത്യ അല്ല സംഭവിക്കുന്നത്. പകരം നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്. അക്കാര്യത്തിലാണ് ആശങ്കയുളളതെന്ന്'' കനിമൊഴി പറഞ്ഞു.
രാഹുല്‍ ഗാന്ധി സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ചാണ് സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ലോക്‌സഭയില്‍ വന്‍ പ്രതിഷേധം അരങ്ങേറിയത്. രാജ്യസഭയിലും രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം അരങ്ങേറി. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രാജ്‌നാഥ് സിംഗ്, പ്രഹ്‌ളാദ് ജോഷി അടക്കമുളളവര്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്നാണ് ബിജെപിയുടെ ആവശ്യം.
എന്നാല്‍ മാപ്പ് എന്നൊരു ചോദ്യത്തിന് പോലും പ്രസക്തി ഇല്ലെന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. സഭയില്‍ മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി സ്പീക്കര്‍ നല്‍കിയിരുന്നില്ല. പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. മാത്രമല്ല ദില്ലിയെ റേപ് ക്യാപിറ്റല്‍ എന്ന് നരേന്ദ്ര മോദി വിളിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടാണ് രാഹുല്‍ ഗാന്ധി ബിജെപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.