പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി ശശികുമാര വർമ്മ, കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണം
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാന രാഷ്ട്രീയം കടന്ന് കഴിഞ്ഞു. പ്രചാരണ ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവും കൊണ്ട് പിടിച്ച് നടക്കുന്നു. സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ സുപ്രധാന ഘടകമായേക്കും. ബിജെപിയുടെ പദ്ധതികളെല്ലാം അതുകൊണ്ട് തന്നെ ശബരിമലയില്‍ ഊന്നിയാണ്. പന്തളം കൊട്ടരത്തിലെ ശശികുമാര വര്‍മ്മയെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പോലും അതിനാലാണ്. ഇത്തവണ മത്സരിച്ചേക്കും എന്ന സൂചനയാണ് ശശികുമാര വര്‍മ്മയും പങ്കുവെയ്ക്കുന്നത്.
പത്തനംതിട്ട പിടിക്കാൻ
ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ ബിജെപിക്ക് വലിയ പ്രതീക്ഷകളാണുളളത്. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നാമജപഘോഷയാത്ര ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയ ജില്ലയാണ് പത്തനംതിട്ട. ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ പത്തനംതിട്ട പിടിക്കാമെന്ന് ബിജെപി കരുതുന്നു.
ലിസ്റ്റിൽ ശശികുമാര വർമ്മയും
കേന്ദ്ര നേതൃത്വത്തിന് ബിജെപി സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ പന്തളം രാജകൊട്ടാരത്തിലെ പ്രതിനിധിയായ ശശികുമാര വര്‍മ്മ ഇടംപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നിലപാട് സ്വീകരിച്ചവരാണ് പന്തളം കൊട്ടാരവും ശശികുമാര വര്‍മ്മയും.
സിപിഎം അനുഭാവി
നേരത്തെ സിപിഎം അനുഭാവി ആയിരുന്നു ശശികുമാര വര്‍മ്മ. എന്നാല്‍ ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് എടുത്തതോടെ ശശികുമാര വര്‍മ്മ സിപിഎമ്മിനോട് അകന്നു. സംസ്ഥാന മന്ത്രിമാര്‍ അടക്കം പിന്നീട് വര്‍മ്മയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
മത്സരിച്ചേക്കും
ശശികുമാര വര്‍മ്മയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിശ്വാസികളുടെ വോട്ട് പിടിച്ചെടുക്കാമെന്ന് ബിജെപി കരുതുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്ന സൂചനയാണ് ശശികുമാര വര്‍മ്മയും നല്‍കുന്നത്. മാതൃഭൂമിയോടാണ് പ്രതികരണം.
കേന്ദ്രം ഓർഡിനൻസ് ഇറക്കണം
എന്നാല്‍ ബിജെപി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് എങ്കില്‍ മാത്രമേ മത്സരിക്കുന്ന കാര്യം പരിഗണിക്കുകയുളളൂ എന്നും ശശികുമാര വര്‍മ്മ പ്രതികരിച്ചു. അതിന് കൊട്ടാരത്തിന്റെ അനുമതി തേടുകയും എന്‍എസ്എസുമായി ചര്‍ച്ച നടത്തുകയും വേണമെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
ഓർഡിനൻസ് ഇല്ലെങ്കിൽ വോട്ടില്ല
ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനം വരണം.. അത് വന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും ശശികുമാര വര്‍മ്മ ചോദിക്കുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുത് എന്ന് ഭക്തജനങ്ങളോട് ആവശ്യപ്പെടേണ്ടി വരും.
അയ്യപ്പന്റെ പേരിൽ വോട്ട് പിടിക്കരുത്
തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാവശ്യപ്പെട്ട് പലരും സമീപിച്ചിരുന്നു എന്നും ശശികുമാര വര്‍മ്മ പറയുന്നു. എന്നാല്‍ ഭക്തര്‍ക്ക് അനുകൂലമായ തീരുമാനം വരണം എന്നാണ് കൊട്ടാരത്തിന്റെ നിലപാട്.. അതേസമയം അയ്യപ്പന്റെ പേര് പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് പിടിക്കുന്നത് ശരിയല്ലെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.