ഉപകരണ സഹായമില്ലാതെ ശ്വാസമെടുത്ത് ബാലഭാസ്കർ, ന്യൂറോ സർജന് വേണ്ടി സമ്മർദ്ദം ചെലുത്തി ശശി തരൂർ
Recommended Video
തിരുവനന്തപുരം: ക്ഷേത്രത്തില്‍ നിന്നും മടങ്ങി വരുന്ന വഴി അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബാലഭാസ്‌കറിനും ഭാര്യയ്ക്കും ബോധം വീഴാത്തത് ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇവരെ ചികിത്സിക്കുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ശുഭകരമായ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ബാലഭാസ്കറിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെങ്കിൽ കേന്ദ്ര മന്ത്രി കൂടി കനിയേണ്ടതുണ്ട്.
ഒടുക്കം ബോധം തെളിഞ്ഞു
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും. ഏകമകള്‍ രണ്ട് വയസ്സുകാരി തേജസ്വിനി ബാല അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അതിനിടെ ശുഭസൂചനയെന്നോണം കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന് ബോധം തെളിഞ്ഞതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശ്വാസോച്ഛ്വാസം ക്രമപ്പെട്ടു
എന്നാല്‍ ബാലഭാസ്‌കറിന്റെ ബോധം പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ശരീരം മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നു എന്നത് നല്ല ലക്ഷണമായാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ബാലഭാസ്‌കറിന്റെ ശ്വാസോച്ഛ്വാസം ദിവസങ്ങള്‍ക്ക് ശേഷം ക്രമപ്പെട്ട് വരുന്നതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉപകരണ സഹായമില്ലാതെ ശ്വാസമെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
വെന്റിലേറ്ററില്‍ തന്നെ തുടരുന്നു
ചികിത്സയില്‍ പുരോഗതി ഉണ്ടെങ്കിലും ബാലഭാസ്‌കറും ലക്ഷ്മിയും ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ഒരാഴ്ച വെന്റിലേറ്ററിൽ തുടരേണ്ടതായി വരും. ബാലഭാസ്കറിന്റെ രക്തസമ്മര്‍ദ്ദത്തില്‍ ഉണ്ടായിരുന്ന വ്യതിയാനങ്ങള്‍ ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നിലിപ്പോള്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് എത്തിയതോടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ഉപകരണം എടുത്ത് മാറ്റിയിരിക്കുകയാണ്.
ഗുരുതരമായ പരിക്കുകൾ
നേരത്തെ ബാലഭാസ്‌കറിന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ശനിയാഴ്ച കാലിലും ശസ്ത്രക്രിയ നടത്തിയിരുന്നു. കഴുത്തിനും ശ്വാസകോശത്തിനും സുഷുമ്‌നനാഡിക്കും അപകടത്തില്‍ ക്ഷതം സംഭവിച്ചിട്ടുണ്ട്. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും വിദഗ്ധരെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
ഇടപെടലുമായി ശശി തരൂർ
എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാനുള്ള ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രി ജെപി നദ്ദയുമായി മന്ത്രി കെക ശൈലജ ഇക്കാര്യം ഫോണിലും സംസാരിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരും ബാലഭാസ്‌കറിന് വേണ്ടി ഇടപെടുന്നുണ്ട്.
|
കേന്ദ്ര മന്ത്രിയോട് സംസാരിച്ചു
ബാലഭാസ്‌കറിനും ലക്ഷ്മിക്കും വേണ്ടി എയിംസില്‍ നിന്ന് ന്യൂറോ സര്‍ജനെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ട് എന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തിരിക്കുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയോടും എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ ഗുലേരിയയോടും താന്‍ സംസാരിച്ചിട്ടുണ്ട് എന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
മന്ത്രിയുടെ സമ്മതം
സംസ്ഥാന സര്‍ക്കാരും എയിംസില്‍ നിന്നും ഡോക്ടര്‍മാരെ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അക്കാര്യം കേന്ദ്ര മന്ത്രിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ കാര്യം സംസാരിച്ചപ്പോള്‍ അടിയന്തരമായി ഒരു ന്യൂറോ സര്‍ജനെ കേരളത്തിലേക്ക് അയക്കാമെന്ന് മന്ത്രി സമ്മതിച്ചതായും തരൂര്‍ പറയുന്നു.
കുടുംബത്തെ അറിയിച്ചു
കഴിഞ്ഞ ദിവസം ശശി തരൂര്‍ ആശുപത്രിയില്‍ ചെന്ന് ബാലഭാസ്‌കറിന്റെ ബന്ധുക്കളെ കണ്ടിരുന്നു. എയിംസില്‍ നിന്നും വിദഗ്ധ സംഘത്തെ അയക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായത് എന്ന വിവരം കുടുംബത്തെ താന്‍ അറിയിച്ചുവെന്നും ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു.
|
അനുമതി വൈകുന്നു
എന്നാല്‍ ഔദ്യോഗികമായ അനുമതി ഇതുവരെ കേന്ദ്രമന്ത്രിയില്‍ നിന്നും എയിംസ് ഡയറക്ടര്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നും ശശി തരൂര്‍ പറയുന്നു. താനിപ്പോഴും അക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ് എന്നും ശശി തരൂര്‍ വ്യക്തമാക്കി. എയിംസില്‍ നിന്നും വിദഗ്ധ സംഘം എത്തുമെന്ന പ്രതീക്ഷയിലാണ് ബാലഭാസ്‌കറിന്റെ കുടുംബം.
ശബരിമല വിധിക്ക് പിന്നാലെ കനത്ത മഴ, തൃശൂരിൽ ഭൂചലനം.. വൻ തിരമാലകൾ! ദൈവകോപമെന്ന് ഒരു വിഭാഗം
മലയാള നടൻ മരിച്ച നിലയിൽ, മൃതദേഹം ആലുവപ്പുഴയിൽ.. ആദ്യ സിനിമയുടെ ലൊക്കേഷൻ!