മോദി അനുകൂല നിലപാട് അടഞ്ഞ അധ്യായം; മുല്ലപ്പള്ളിക്ക് തന്നെ മനസിലാകാതെ പോയത് വേദനിപ്പിച്ചെന്ന് തരൂർ
തിരുവനന്തപുരം: മോദി അനുകൂല നിലപാടും തുടർന്നുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് ശശി തരൂർ എംപി. തന്റെ പ്രസ്താവനകൾ വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. തന്റെ വിശദീകരണം പാർട്ടി സ്വീകരിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ഇനിയൊരു ചർച്ചയ്ക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍
വർഷങ്ങളോളം പാർലമെന്റിൽ അടുത്തടുത്ത സീറ്റിൽ ഇരുന്നിട്ടും താൻ എന്താണ് ഉദ്ദേശിച്ചതെന്ന് മുല്ലപ്പള്ളിക്ക് മനസിലാകാതെ പോയത് വേദനിപ്പിച്ചു. ദേശീയ അടിസ്ഥാനത്തിലുള്ള ചർച്ചയുടെ ഭാഗമായാണ് താൻ അത്തരമൊരു പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് വന്ന പ്രസ്താവനകൾ വേദനിപ്പിച്ചതു കൊണ്ടാണ് കടുത്ത ഭാഷയിൽ വിശദീകരണം നടത്തിയതെന്നും ശശി തരൂർ വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ താൻ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം തന്നെ ആശ്ചര്യപ്പെടുത്തി. താൻ മോദിയെ സ്തുതിച്ചിട്ടില്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ വാചകം ചൂണ്ടിക്കാട്ടണം. മോദിയുടെ കഴിഞ്ഞ ഭരണ കാലത്തെക്കുറിച്ചെഴുതിയ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകം മോദി സ്തുതി നടത്തുന്ന ഒരാൾ എഴുന്നതാണോയെന്നും വിശദീകരണ കുറിപ്പിൽ ശശി തരൂർ ചോദിച്ചു.
അഭിപ്രായങ്ങൾ പാർട്ടി ഫോറത്തിൽ പറയണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് ജയരാം രമേശും,അഭിഷേക് സിഗ്വിയും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോട് അതേ മാധ്യമത്തിലൂടെയാണ് താൻ പ്രതികരണം നടത്തിയത്. മാത്രമല്ല താൻ ഒരു പാർട്ടി ഫോറത്തിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി.
എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ബിജെപിക്ക് നല്ലതല്ല എന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ ശശി തരൂർ പിന്തുണച്ചിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പ്രശംസിക്കാൻ മടിക്കേണ്ടെന്നും എപ്പോഴും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേർന്നതല്ലെന്നുമായിരുന്നു ശശി തരൂരിന്റെ നിലപാട്. അഭിഷേക് സിഗ്വിയും ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നു.