ശബരിമലയെ തകർക്കാൻ സർക്കാരിന് കൂട്ട് മാവോയിസ്റ്റുകൾ; പ്രത്യാഘാതം ഗുരുതരമായിരിക്കും, ഭീഷണി
കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി നടക്കുന്ന നാടകങ്ങൾ ഇനിയും തുടർന്നാൽ ഉത്തരവാദിത്തപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാഠമാകും ഉണ്ടാവുകയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല സംരക്ഷണ സമിതി വർക്കിംഗ് പ്രസിഡന്റുമായ കെ പി ശശികല.
കഴിഞ്ഞ ദിവസം മനിതി സംഘടനയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പതിനൊന്നംഗ സംഘം ശബരിമലയിൽ എത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു. സമാനമായ അനുഭവമാണ് മലപ്പുറത്തും നിന്നും കോഴിക്കോട് നിന്നും എത്തിയ രണ്ട് യുവതികൾക്കും നേരിടേണ്ടി വന്നത്. ഭക്തരെ തങ്ങൾക്ക് പോലും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഉണ്ടാക്കിയതെന്ന് ശശികല പറഞ്ഞു.
ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത് ബിജെപി നേതൃത്വത്തിന്റെ ഉളളിലിരിപ്പ്, ആഞ്ഞടിച്ച് തോമസ് ഐസക്!
സർക്കാരിന്റെ അജണ്ട
മണ്ഡലകാലത്ത് ശബരിമലയിൽ യുവതികളെ എത്തിക്കുന്നത് സർക്കാരിന്റെ അജണ്ടയാണ്. അതിന് സർക്കാരിന് കൂട്ട് രാജ്യത്തെ തന്നെ നശിപ്പിക്കാൻ കോപ്പുകൂട്ടുന്ന മാവോവാദികളാണ്. അവർ ഒരു കുടുംബമാണ്. ഇവർ ഇരുവരും ചേർന്ന കമ്മ്യൂണിസ്റ്റ് പരിവാർ ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ശശികല ആരോപിക്കുന്നു. ഇവരുടെ ആശയങ്ങളും ലക്ഷ്യവും ഒന്നാണെന്ന് ശശികല പറയുന്നു.
ശബരിമലയെ തകർക്കാൻ
കേരളത്തിൽ നിന്നുള്ളവർക്ക് ബോധം വന്നിട്ടുണ്ടാകും. അതുകൊണ്ടാണ് കിട്ടുന്നിടത്തു നിന്ന് ആളുകളെ ഇറക്കി ശബരിമലയിൽ എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാവോവാദികളെ ഇറക്കി ജയിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. സർക്കാരും മാവോവാദികളും തമ്മിൽ ശക്തമായ ബന്ധമുണ്ട്. നിരവധി കേസുകളിൽ പ്രതികളായ യുവതികളാണ് മനിതി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിയത്. ഇക്കാര്യം എൻഐഎ അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
മതിൽ വിജയിക്കും സിപിഎം പരാജയപ്പെടും
സിപിഎം പത്തോ പതിനഞ്ചോ വർഷം മുൻപ് തുടങ്ങിയതാണ് ഈ മതിലും ചങ്ങലയും കെട്ടുന്ന പരിപാടി. അന്ന് അവരുടെ സംവിധാനം ഉപയോഗിച്ച് തെക്കുവടക്ക് മതിൽ കെട്ടാനുള്ള സംഘടനാ സംവിധാനം അവരുടെ കൈയ്യിലുണ്ടായിരുന്നു. എന്നാൽ ഇന്ന് സിപിഎമ്മിന്റെ അണികൾ അവരിൽ നിന്നും ചോർന്ന് പോയിരിക്കുന്നു. ഒരു ജനകീയ സമരം പോലും നടത്താൻ കഴിയാത്ത തരത്തിലേക്ക് സിപിഎം അണികളുടെ കാര്യത്തിൽ ദരിദ്രമായിരിക്കുന്നു. അത് ഒന്നുകൂടി വെളിപ്പെടുത്തുന്നതാണ് മതിൽ കെട്ടാനായി എല്ലാവരുടെയും പിന്തുണ തേടിയതെന്ന് ശശികല പറയുന്നു
ജയരാജന് മറുപടി
ഇ പി ജയരാജന്റെ വിവരത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ആര് ആരാണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. താലിബാനികളും ഭക്തരും ഒന്നാണെന്ന അദ്ദേഹത്തിന്റെ തോന്നലിൽ ആശ്ചര്യപ്പെടേണ്ടകാര്യമില്ല. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നതെന്നായിരുന്നു ഇ പി ജയരാജന്റെ പരാമർശം.
നിയന്ത്രിക്കാനാവില്ല
വളരെ സംയമനം പാലിച്ചാണ് ഭക്തർ ഇതുവരെ പ്രതികരിച്ചത്. പ്രകോപനങ്ങൾക്കനുസരിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ അയ്യപ്പഭക്തരുടെ ക്ഷമ അതിന്റെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. അവരെ നിയന്ത്രിക്കാൻ ആവുന്നില്ല. ഞങ്ങൾക്ക് നിയന്ത്രിക്കാനാവുന്നതിലും അപ്പുറമാണ് കാര്യങ്ങളെന്ന് ശശികല മുന്നറിയിപ്പ് നൽകുന്നു.