വിധി പ്രതീകൂലമായാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ പോലെ യുദ്ധം ചെയ്യാനില്ലെന്ന് ശശികുമാര വര്‍മ്മ
സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടില്‍ പ്രതികരണവുമായി മുന്‍ രാജകുടുംബാംഗമായ ശശികുമാര വര്‍മ്മ. വിശ്വാസികള്‍ക്കും ശബരിമലയ്ക്കും ഒപ്പമല്ല ദേവസ്വം ബോര്‍ഡ് എന്ന് വ്യക്തമായെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു. വിധി പ്രതികൂലമാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പോലെ യുദ്ധം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആചാരം സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ രാഷ്ട്രീയം കളിച്ചെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി അംഗീകരിക്കുമെന്നാണ് പ്രതീഷയെന്നും അദ്ദേഹം പ്രയാര്‍ പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ വാദിച്ചത്. ശബരിമല പൊതു ക്ഷേത്രമാണ്, ഭരണഘടനയ്ക്ക് ചേരാത്ത ആചാരങ്ങൾ നിലനിൽക്കരുതെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ജയദീപ് ഗുപ്ത കോടതിയില്‍ വ്യക്തമാക്കി. ഇനി ഫിബ്രവരി 13 നാണ് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. അതേസമയം ഫിബ്രവരി 12 ന് കുംഭമാസ പൂജയ്ക്കായി വീണ്ടും ശബരിമല നട തുറക്കും.