ശാസ്തമംഗലത്തെ ദുരൂഹ ആത്മഹത്യയിൽ രഹസ്യങ്ങൾ പുറത്തേക്ക്... ആ മരണങ്ങൾ ഒരുമിച്ചല്ല.. വട്ടം കറങ്ങി പോലീസ്
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ശാസ്തമംഗലത്ത് ഒരു കുടുംബം കൂട്ടആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കഴിഞ്ഞ ദിവസമാണ് ശാസ്തമംഗലം പണിക്കേഴ്‌സ് ലൈനിലെ വീട്ടില്‍ അച്ഛനേയും അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മരണപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് പുറംലോകം അറിയുന്നത് പോലും. ഈ കുടുംബത്തേയും ഇവര്‍ താമസിച്ചിരുന്ന വീടിനേയും ചുറ്റിപ്പറ്റി നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരുമിച്ച് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ത് എന്ന് കണ്ടെത്താനാവാതെ കുഴങ്ങുകയാണ് പോലീസ്.
കുരീപ്പുഴയെ അധിക്ഷേപിച്ച് ആഗോള ദുരന്തമായി കെ സുരേന്ദ്രൻ.. പുസ്തകം വിൽക്കാനുള്ള എളുപ്പവഴിയെന്ന്!
ദുരൂഹമായി കൂട്ട ആത്മഹത്യ
അറുപത്തിയഞ്ചുകാരനായ സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ മുപ്പതുകാരനായ സനാതനന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന് കത്തെഴുതി അയച്ച ശേഷമായിരുന്നു ആത്മഹത്യ. കത്ത് കിട്ടി പോലീസ് എത്തുമ്പോഴേക്കും മരണം നടന്ന് രണ്ട് ദിവസമെങ്കിലും ആയിരുന്നു.
പോലീസിന് ആത്മഹത്യാക്കുറിപ്പ്
അയല്‍ക്കാരുമായി യാതൊരു ബന്ധവും വെച്ച് പുലര്‍ത്താത്ത കുടുംബം ആയിരുന്നു സുകുമാരന്‍ നായരുടേത്. അതിനാല്‍ ഇവര്‍ മരിച്ച വിവരം പോലീസ് എത്തിയപ്പോള്‍ മാത്രമാണ് അയല്‍ക്കാരും ബന്ധുക്കളുമടക്കം അറിയുന്നത്. ഇവരുടെ ആത്മഹത്യക്കുറിപ്പില്‍ ഒരു ജ്യോത്സനെക്കുറിച്ച് പരാമര്‍ശമുള്ളതാണ് പോലീസ് അന്വേഷണം ആ വഴിക്ക് നീക്കിയത്.
ജ്യോത്സനെ ചോദ്യം ചെയ്തു
തങ്ങളുടെ സ്വത്തുക്കള്‍ കന്യാകുമാരിയിലുള്ള ജ്യോത്സന് നല്‍കണം എന്നാണ് ഈ കത്തില്‍ എഴുതിയിരുന്നത്. ഇതോടെ ആത്മഹത്യയ്ക്കുള്ള കാരണം അന്ധവിശ്വാസമാണ് എന്ന സംശയത്തിലാണ് പോലീസ്. കന്യാകുമാരിയിലെ പ്രസിദ്ധനായ ജ്യോത്സനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
സ്വത്തുക്കൾ ജ്യോത്സന്
ആത്മഹത്യാക്കുറിപ്പില്‍ ജ്യോത്സനെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ പോലീസ് ഇയാളെ ആദ്യം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ജ്യോത്സന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് കടുത്ത നടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇയാള്‍ പോലീസിന് മുന്നിലെത്തിയത്.
കടുത്ത വിശ്വാസികൾ
കഴിഞ്ഞ മാസം പതിനഞ്ചാം തിയ്യതി സുകുമാരന്‍ നായരും കുടുംബവും ഈ ജ്യോത്സനെ കാണാന്‍ പോയിരുന്നു. സനാതനന്റെ വിവാഹക്കാര്യത്തെക്കുറിച്ച് അറിയാനായിരുന്നു ആ സന്ദര്‍ശം. 47ാം വയസ്സില്‍ മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് ജ്യോത്സന്‍ പ്രവചിച്ചത്. മാത്രമല്ല സനാതനന്‍ പ്രശസ്തനായ ജ്യോത്സനായി മാറുമെന്നും പ്രവചിച്ചിരുന്നുവത്രേ.
വിൽപത്രം നേരത്തെ തയ്യാർ
തങ്ങളുടെ സ്വത്തെല്ലാം ഈ ജ്യോത്സന് നല്‍കണമെന്ന് 2015ല്‍ തന്നെ ഈ കുടുംബം വില്‍പത്രം തയ്യാറാക്കി വെച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയില്‍ ജോത്സ്യനെ കാണാന്‍ ചെന്നപ്പോള്‍ ഈ വില്‍പത്രമടങ്ങിയ പെട്ടിയും ഇവര്‍ കൂടെ കൊണ്ട് പോയി. പെട്ടി പിന്നീട് എടുക്കാം എന്ന് പറഞ്ഞാണേ്രത ഇവര്‍ തിരികെ പോയത്.
മരണത്തിലെ സമയ വ്യത്യാസം
ജ്യോത്സന്റെ അടുത്ത് നിന്നും മടങ്ങിയ കുടുംബം ഏഴ് ദിവസം കന്യാകുമാരിയില്‍ താമസിച്ചിട്ടുണ്ട്. മൂന്ന് ദിവസം തിരുവനന്തപുരത്തെ ലോഡ്ജിലും താമസിച്ചു. അതിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്തത്. സനാതനനാണ് കൂട്ടത്തില്‍ ആദ്യം മരിച്ചത്. വൈകിട്ട് മൂന്ന് മണിക്കാണ് സനാതനന്റെ മരണം.
പോലീസ് കുഴപ്പത്തിൽ
അതേസമയം സുകുമാരന്‍ നായരും ഭാര്യയും മരിക്കുന്നത് പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി എട്ട് മണിക്കാണ്. മരണ സമയത്തിലെ ഈ വ്യത്യാസം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതും പോലീസിനെ കുഴപ്പിക്കുന്നുണ്ട്. അന്ധവിശ്വാസം തന്നെയാണോ മരണകാരണം എന്ന് പോലീസിന് ഉറപ്പിക്കാനാവുന്നില്ല.
കാഴ്ചയ്ക്ക് പ്രശ്നം
സനാതനന് കാഴ്ചയ്ക്ക് പ്രശ്‌നമുള്ളതായി പോലീസ് കണ്ടെത്തുകയുണ്ടായി. വീട്ടില്‍ നിന്നും ലഭിച്ച ആശുപത്രി രേഖകകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മകന്റെ കാഴ്ച നഷ്ടപ്പെട്ടതിന്റെ ദുഖത്തിലാണ് കൂട്ടആത്മഹത്യയെന്നും പോലീസ് സംശയിക്കുന്നുണ്ട് അപ്പോഴും കന്യാകുമാരിയിലെ ജ്യോത്സന്റെ പങ്കെന്താണ് എന്ന് പോലീസിന് കണ്ടെത്തേണ്ടതുണ്ട്.