വീണ്ടും സൗദി അറേബ്യയുടെ സ്ട്രാറ്റജിക് മൂവ്; റഷ്യയെ പൂട്ടണം, കളം പിടിക്കണം: ഇന്ത്യക്കും നേട്ടം
ഏഷ്യൻ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ ഔദ്യോഗിക വില്‍പ്പന വില വീണ്ടും താഴ്ത്തി സൗദി അറേബ്യ. പുതിയ ഇളവോടെ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില നിലവാരമെത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 70 ശതമാനത്തോളം വാങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള വിലനിലവാരം പുതുക്കിയത്.
അറബ് ലൈറ്റ് ഗ്രേഡിന്റെ വിലയില്‍ ബാരലിന് 90 സെന്റാണ് കുറച്ചിരിക്കുന്നത്. നിരക്കിളവ് ജനുവരി മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബറിലും ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ചരക്കിന്റെ വിലയില്‍ സൗദി അറേബ്യന്‍ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പ് കോവിഡ് മഹാമാരിയുടെ സമയത്ത് 2021 ജനുവരിയിലാണ് അറബ് ലൈറ്റിന്റെ വില ഈ നിലവാരത്തിലേക്ക് എത്തിയത്.

രണ്ട് കാരണങ്ങളാലാണ് സൗദി അറേബ്യ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ദുർബലമായ ഡിമാൻഡും, എതിരാളികളിൽ നിന്ന് ഏഷ്യന്‍ വിപണി വിഹിതം പിടിച്ചെടുക്കുക എന്നതുമാണ് സൗദി അറേബ്യയുടെ ലക്ഷ്യം. 2024 ഏഷ്യയില്‍ നിന്നുള്ള ഡിമാന്‍ഡ് വളരെ മോശമായ നിലയിലായിരുന്നു. എൽ എസ് ഇ ജി ഓയിൽ റിസർച്ചില്‍ നിന്നുള്ള കണക്കുകൾ പ്രകാരം 2024 ലെ ആദ്യ 11 മാസങ്ങളിൽ ഏഷ്യയുടെ ഇറക്കുമതി പ്രതിദിനം 26.58 ദശലക്ഷം ബാരലായിരുന്നു.
2023 ലെ ആദ്യ 11 മാസത്തില്‍ 26.89 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലായിരുന്നു ഏഷ്യന്‍ രാജ്യങ്ങളുടെ ആകെ ഇറക്കുമതി. ഇതില്‍ നിന്നും 310000 ബി പി ഡിയുടെ കുറവ് ഈ വർഷമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരുടെ പട്ടികയില്‍ മുന്‍ നിരയിലുള്ള ചൈന നവംബറില്‍ 11.77 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. അതായത് ഒക്ടോബറിലെ 10.57 ദശലക്ഷം ബി പി ഡിയിൽനിന്നും ഗണ്യമായ രീതിയിലുള്ള വർധനവ് രേഖപ്പെടുത്തി.
ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വിപണി വില കുറച്ചതോടെ ജനുവരയില്‍ ഡിമാന്‍ഡ് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയുടെ തീരുമാനം ഇന്ത്യക്കും ഏറെ അനുഗ്രഹമാണ്. റഷ്യയുടെ വരവോടെ സൗദി അറേബ്യയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞുവെങ്കിലും അടുത്തകാലത്ത് ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലക്കുറവ് കൂടിയായതോടെ ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയില്‍ നിന്നുമുള്ള വിലക്കിഴിവും അടുത്തിടെ വലിയ തോതില്‍ കുറഞ്ഞിരുന്നു.
ഓഗസ്റ്റിൽ ഏഷ്യൻ ഇറക്കുമതിയുടെ 16.7 ശതമാനം മാത്രമായിരുന്നു സൗദി അറേബ്യയുടെ വിഹിതം. എന്നാല്‍ സെപ്റ്റംബറിൽ 20.8%, ഒക്ടോബറിൽ 18.3%, നവംബറിൽ 21.0% എന്നിങ്ങനെയായി ഉയർന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ വിതരണക്കാരായ റഷ്യയുടെ വിപണി വിഹിതം 2024 ജൂണിൽ 15.8% എന്ന ഉയർന്ന നിരക്കിൽ നിന്നും സെപ്തംബറിൽ 14.5%, ഒക്ടോബറിൽ 15.7%, നവംബറിൽ 12.9% എന്നിങ്ങനെയായി ഇടിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications