സൗമ്യയ്ക്ക് വേണ്ടി ഹാജരാവാൻ ആളൂർ പറന്നെത്തും? തലശ്ശേരിയിലെ പ്രമുഖൻ ആളൂരിനെ ബന്ധപ്പെട്ടു?
അവിഹിത ബന്ധം തുടരാൻ വേണ്ടി മക്കളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്ത് കൊന്ന കണ്ണൂർ പിണറായിയിലെ സൗമ്യയ്ക്ക് വേണ്ടി വാദിക്കാൻ വിവാദ ക്രിമിനൽ അഡ്വ. ബിജി ആന്റണി ആളൂർ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. തലശ്ശേരിയിൽ നിന്നുള്ള ഒരു പ്രമുഖൻ ഉൾപ്പെടെ രണ്ടുപേർ തന്നെ സമീപിച്ചതായാണ് ആളൂര്‍ വെളിപ്പെടുത്തിയെന്ന് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാം ഒത്തുവന്നാൽ സൗമ്യയ്ക്ക് വേണ്ടി ഹാജറാവുമെന്ന് ആളൂര്‍ പറഞ്ഞതായി മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്. 16 കാരൻ മുതൽ 60കാരൻ വരെയായി നിരവധി പേരുമായി സൗമ്യ ലൈംഗികബന്ധം പുലർത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട ആളാണോ ആളൂരിനെ വരുത്തുന്നതെന്ന സംശയവുയർന്നിട്ടുണ്ട്.
ക്രിമിനലുകളുടെ സ്വന്തം ആളൂര്‍
കേരളത്തിൽ അടുത്തിടെ വലിയ വിവാദകൊടുങ്കാറ്റുകൾ തീർത്ത കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജറായിരുന്നു ആളൂർ. തൃശൂരിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് സൗമ്യയെ കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി, ജിഷ വധക്കേസിലെ പ്രധാന പ്രതി അമീറുൽ ഇസ്ലാം, നടിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി എന്നിവർക്ക് വേണ്ടി ഹാജറായിരുന്നത് ആളൂരാണ്.
വെല്ലുവിളി
മൂന്ന് കേസുകളിലും തിരിച്ചടി നേരിട്ടെങ്കിലും ആളൂരിന്റെ വാദങ്ങൾ പലപ്പോഴും സർക്കാർ അഭിഭാഷകർക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഗോവിന്ദചാമിക്ക് വേണ്ടി ഹാജറാവാൻ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൂഡ സംഘമാണെന്ന് പോലും പ്രചാരണമുണ്ടായി. മുബൈ ആസ്ഥാനമാക്കിയാണ് ആളൂർ പ്രവർത്തിക്കുന്നത്.
വമ്പന്‍മാര്‍
കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വേണ്ടി ഹാജറായതിന്റെ പേരിലും ആളൂരിന് നേരെ ആരോപണങ്ങളുയർന്നിരുന്നു. കേരള മനസാക്ഷി ഒന്നടങ്കം എതിരെ നിൽക്കുന്ന കേസിൽ പോലും പ്രതികൾക്ക് വേണ്ടി ഹാജറാവുന്നതിലൂടെയാണ് ആളൂർ വാർത്തകളിൽ ഇടംനേടിയത്. ആളൂരിന്റെ പ്രതിഫലത്തെ പറ്റിയും വലിയ അഭ്യൂഹങ്ങളുയർന്നിരുന്നു.
സൗമ്യയുടെ ഭർത്താവും സംശയനിഴലിൽ
മകൾ കീർത്തന ആറുവർഷം മുമ്പ് കൊല്ലപ്പെട്ട കേസിൽ സൗമ്യയുടെ ആദ്യഭർത്താവും കൊല്ലം സ്വദേശിയും ഇപ്പോൾ കൊടുങ്ങല്ലൂരിലെ താമസക്കാരനുമായ കിഷോറിന് പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. സൗമ്യയും കിഷോറും ഒന്നിച്ചു താമസിക്കുന്ന കാലയളവിലാണ് ഒന്നരവയസ്സുകാരിയായ മകൾ കീർത്തന മരിക്കുന്നത്. ഇന്ന് ഉച്ചയോടെ തലശ്ശേരിയിൽ എത്തിച്ച കിഷോറിനെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആറുവർഷം മുമ്പാണ് കീർത്തന മരിച്ചതെന്നതിനാൽ ഇനി ശാസ്ത്രീയ പരിശോധനകൾ കൊണ്ട് പ്രയോജനമില്ല. ഇതിനാൽ തന്നെ കിഷോറിന്റെ മൊഴി നിർണ്ണായകമാണ്
പിതൃത്വത്തെ ചൊല്ലി തർക്കം
കീർത്തനയുടെ പിതൃത്വത്തെ ചൊല്ലി സൗമ്യയും ഭർത്താവ് കിഷോറും തമ്മിൽ വലിയ വാഗ്വാദങ്ങൾ അരങ്ങേറിയിരുന്നു. കീർത്തന തന്റെ കുഞ്ഞല്ലെന്നായിരുന്നു കിഷോറിന്റെ വാദം. ഈ വാദം തള്ളിക്കളഞ്ഞ കിഷോർ കീർത്തന തന്റെ കുഞ്ഞെങ്കിൽ തെളിയിക്കണമെന്നും താൻ നൽകുന്ന വിഷം കഴിക്കണമെന്നും കിഷോർ ആവശ്യപ്പെട്ടു. ഇതുപ്രകാരം താൻ വിഷം കഴിക്കുകയും ആശുപത്രിയിലാവുകയും ചെയ്തതായാണ് സൗമ്യയുടെ വെളിപ്പെടുത്തൽ. തുടർന്ന് ഏറെ കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതം തിരിച്ചകിട്ടിയത്. വൈകാതെ തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. കിഷോറിന്റെ സ്വഭാവ വൈകല്യങ്ങൾ സംബന്ധിച്ച വിവരങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കീർത്തനയുടെ മരണത്തിൽ കിഷോറിനും പങ്കുണ്ടായേക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.