'സുരേഷ് ഗോപി ജയിച്ച് അക്കൗണ്ട് തുറന്നെന്ന് പറയുന്നത് ബിജെപിക്ക് തന്നെ അപമാനം ': രാജ്മോഹൻ ഉണ്ണിത്താൻ
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒരിക്കലും ബി ജെ പിയുടെ അക്കൗണ്ടിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറന്നുവെന്ന് പറയുന്നത് അവർക്ക് തന്നെ നാണക്കേടാണ്. ബി ജെ പി അക്കൗണ്ട് തുറക്കണമെങ്കിൽ പാർട്ടിയുടെ സമുന്നതരായ നേതാക്കൾ വിജയിച്ച് കൊണ്ടാകണം', അദ്ദേഹം പറഞ്ഞു.
'സുരേഷ് ഗോപി ജയിച്ച് അക്കൗണ്ട് തുറന്നെന്ന് പറയുന്നത് ബിജെപിക്ക് തന്നെ അപമാനമാണ്. ബി ജെ പി അക്കൗണ്ട് തുറക്കണമെങ്കിൽ വി മുരളീധരനോ, രാജീവ് ചന്ദ്രശേഖറോ, കെ സുരേന്ദ്രനോ, ശോഭ സുരേന്ദ്രനോ ജയിക്കണം. ബിജെപിയിലൂടെ വളർന്ന് പന്തലിച്ച നേതാക്കളെല്ലാവരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

സുരേഷ് ഗോപിയെ സംബന്ധിച്ച അയാൾ പണ്ടത്തെ എസ്എഫ്ഐക്കാരനായിരുന്നു, പിന്നീട് കോൺഗ്രസ് ആയി,അതുകഴിഞ്ഞ് ബി ജെ പിയിലേക്ക് പോയി. ഇന്നദ്ദേഹം ബിജെപിയാണെങ്കിലും ഒരു ഭരത് അവാർഡ് നേടിയ കലാകാരനാണ്. നാളെ മമ്മൂട്ടി മത്സരിച്ചാലും മോഹൻലാല് മത്സരിച്ചാലും ജയിക്കും. അവർ വിജയിക്കുന്നത് അവർ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ടല്ല, മറിച്ച് രാഷ്ട്രീയത്തിന് അതീതമായി കലാകാരൻമാരാണ് അവർ. കലയെ സ്നേഹിക്കുന്നവർ സുരേഷ് ഗോപിയെ ഇഷ്ടപ്പെടും.
തൃശൂർ കോൺഗ്രസ് കോട്ടയൊന്നുമല്ല. ഞങ്ങളുടെ ആരാധ്യ നേതാവായ കെ കരുണാകരനെ തോൽപ്പിച്ചതും അദ്ദേഹത്തിന്റെ മകളയാ പത്മജയെ തോൽപ്പിപ്പിച്ചതും ഇതേ തൃശൂരാണ്. കരുണാകരനെക്കാൾ വലിയ നേതാവല്ല മുരളി. പക്ഷേ മുരളിയുടെ പരാജയത്തെ കുറിച്ച് പഠിക്കണം. പാർട്ടി ചർച്ച ചെയ്യണം, പരാജയത്തിന് പിന്നിൽ ഏതെങ്കിലും ശക്തി പ്രവർത്തിച്ചിട്ടുണ്ടോയെന്ന് സമഗ്രമായി വിലയിരുത്തണം', രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
തൃശൂരിൽ 74000ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ വ്യക്തമായ മേധാവിത്വം നേടാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 328124 വോട്ടുകളാണ് മുരളീധരന് ലഭിച്ചത്. താൻ തന്നെ കൊണ്ട് കഴിയുന്നത് പോലെ പ്രവർത്തിച്ചെന്നും എന്നാൽ തനിക്ക് വേണ്ടി ദേശീയ നേതാക്കൾ പ്രചരണത്തിന് ഇറങ്ങിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുരളീധരൻ പരാതിപ്പെട്ടു. ഇനി താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications