ഒരു അഡാര്‍ ലവിന് ആശ്വാസം; പ്രിയാ വാര്യര്‍ക്ക് ധൈര്യത്തില്‍ കണ്ണിറുക്കാം!! സുപ്രീംകോടതി ഇടപെട്ടു
യുട്യൂബില്‍ അപ്ലോഡ് ചെയ്തതായിരുന്നു സിനിമയിലെ ഗാനരംഗം. അതുകൊണ്ടു തന്നെ രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് ഇനിയും വരാന്‍ സാധ്യതയുണ്ട്.
ദില്ലി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി വിവാദമായിരിക്കെ, സിനിമാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കി സുപ്രീംകോടതി ഇടക്കാല ഉത്തരവ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എഫ്‌ഐആറില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു നടിയുടെയും സംവിധായകന്റെയും നിലപാട്. ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
മാണിക്യ മലരായ പൂവി
ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന പാട്ടിനെതിരേയാണ് ഹൈദരാബാദില്‍ പരാതി ഉയര്‍ന്നത്. പാട്ടില്‍ പ്രവാചകനെയും പത്‌നി ഖദീജയെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഫലഖ്‌നുമ്മ പോലീസ് സ്‌റ്റേഷനില്‍ ഒരുകൂട്ടം ആളുകള്‍ നല്‍കിയ പരാതിയിലെ ആക്ഷേപം.
നടിയുടെ ആവശ്യം
കേസ് റദ്ദാക്കണമെന്നാണ് നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. രാജ്യത്തെവിടെയും ഇനി കേസെടുക്കുരതെന്നു നിര്‍ദേശം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ഇനി ഒരിടത്തും കേസെടുക്കരുതെന്നു ഉത്തരവിട്ടു.
വിശദമായ വാദം
കേസില്‍ ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വിശദമായ വാദം കേള്‍ക്കല്‍ പിന്നീട് നടക്കും. അതിന് വേണ്ടി ഹര്‍ജികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്ന് സംവിധായകന്‍ ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന് ആണ്. ഈ പശ്ചാത്തലത്തില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും അവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
ആശ്വാസകരമായ വിധി
ഏതെങ്കിലും വ്യക്തികളെയോ മതത്തേയോ ആക്ഷേപിക്കുന്നതാണ് ചിത്രത്തിലെ രംഗങ്ങളെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് നടപടിയെടുക്കാം. അതിന് തങ്ങള്‍ എതിരല്ലെന്നും ഒമര്‍ ലുലുവും നടിയും നല്‍കിയ റിട്ട് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അനുകൂല വിധി വന്ന പശ്ചാത്തലത്തില്‍ നടിക്കും സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശ്വാമായിരിക്കുകയാണ്.
കോടതിയുടെ വിമര്‍ശനം
അതേസമയം, നടിയുടെയും സംവിധായകന്റെയും ഹര്‍ജി സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഹര്‍ജി സമര്‍പ്പിച്ചത് എന്ന് സുപ്രീംകോടതി ചോദിച്ചു. രാജ്യം ഉറ്റുനോക്കുന്ന കേസ് എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞതാണ് വിമര്‍ശനത്തിന് കാരണം.
രണ്ടിടത്ത് കേസുകള്‍
ഹൈദരാബാദില്‍ മാത്രമല്ല, മഹാരാഷ്ട്രയിലെ ഔറംഗാബാദിലും സിനിമക്കെതിരെ കേസെടുത്തിരുന്നു. ഔറംഗാബാദിലെ ജിന്‍സി പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന നടിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു.
ഇനിയും സാധ്യത
യുട്യൂബില്‍ അപ്ലോഡ് ചെയ്തതായിരുന്നു സിനിമയിലെ ഗാനരംഗം. അതുകൊണ്ടു തന്നെ രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് ഇനിയും വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഭാവിയില്‍ കേസെടുക്കരുതെന്ന് ആവശ്യപ്പെടാന്‍ കാരണമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
നടിയുടെ പ്രതികരണം
സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയ വാര്യര്‍ പറഞ്ഞു. സംവിധായകന്‍ ഒമര്‍ ലുലുവും ഇക്കാര്യം ആവര്‍ത്തിച്ചു. സിനിമയുടെ ചിത്രീകരണം വേഗത്തില്‍ പുനരാരംഭിക്കാനാണ് ഇവരുടെ തീരുമാനം.
എങ്കിലും തീര്‍ന്നില്ല
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നനതാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധിയെന്ന് നടിയും സംവിധിയാകനും തൃശൂരില്‍ പറഞ്ഞു. അതേസമയം, സിനിമയില്‍ നിന്ന് മാണിക്യ മലരായ പൂവി ഗാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ ഒരു മതസംഘടന സെന്‍സര്‍ ബോര്‍ഡിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
അര്‍ഥം മാറുന്നു
പഴയകാല മാപ്പിള പാട്ട് സിനിമയിലെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു അണിയപ്രവര്‍ത്തകര്‍. എന്നാല്‍ ഗാനം ഇസ്ലാമിനെ അധിക്ഷേപിക്കുന്നതെന്നാണ് പരാതി നല്‍കിയവരുടെ ആരോപണം. പാട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
അഡാർ ലൗവ്വിലെ കണ്ണിറുക്കലും പുരികം വളയ്ക്കലും കോപ്പിയടിച്ചത്? അതും മറ്റൊരു മലയാള സിനിമയില്‍ നിന്ന്?
സെക്‌സ് ടേപ്പ് ഓണ്‍ലൈനില്‍; അന്വേഷണത്തില്‍ വഴിത്തിരിവ്!! മോഡലിന് പണി കൊടുത്തത് കാമുകന്‍
സൗദി അറേബ്യയില്‍ ഫാഷന്‍ ഷോ: ഇങ്ങനെ ഒന്ന് ആദ്യം, റിയാദിലെ പരിപാടി കെങ്കേമമാകും!!