സുപ്രീംകോടതി ജഡ്ജിയെ അധിക്ഷേപിച്ച് കെ സുധാകരൻ; ജഡ്ജിക്ക് തലയ്ക്ക് വെളിവില്ല, വിധി പുനഃപരിശോധിക്കണം!!
കണ്ണൂർ: വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച സുപ്രീം കോടതി ജഡ്ജിയെ അധിക്ഷേപിച്ച് മുൻമന്ത്രിയും കെപിസിസി വർക്കിങ് പ്രസിന്റുമായ കെ സുധാകരൻ. വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്ക് വെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്തിനും ഏതിനും കോടതി ഇടപെടുകയാണെന്നും സുധാകരൻ ആരോപിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതികള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ക്ഷേത്രത്തിനും അതിന്റെതായ വിശ്വാസങ്ങളുണ്ട്. നിയമം കൊണ്ട് വ്യാഖ്യാനിക്കാന്‍ സാധിക്കുന്നതല്ല ക്ഷേത്ര വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

അതൊരു വിശ്വാസമാണ്
തോന്നുംപോലെ നിയമം വ്യാഖ്യാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന് പുനഃപരിശോധിക്കണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആരും നിഷേധിച്ചിട്ടില്ല. ഹിന്ദു വിശ്വാസ പ്രകാരം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഒരു നിശ്ചിത സമയത്താണ് സ്ത്രീകള്‍ക്ക് അങ്ങോട്ടേക്ക് പ്രവേശനമില്ലാത്തത്. അതൊരു വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്നു
വിവാഹേതര ബന്ധം കുറ്റമാക്കുമ്പോൾ തികച്ചും സ്വകാര്യമായ ദാമ്പത്യവിഷയത്തിൽ ചൂഴ്ന്നിറങ്ങാനുള്ള അവസരമാണ് അനുവദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെഴുതിയ വിധിന്യായത്തിൽ പറയുന്നു. ഭർത്താവിന്റെയും ഭാര്യയുടെയും അന്തസ്സും അവരുടെ ബന്ധത്തിന്റെ സ്വകാര്യതയുമാണ് ഹനിക്കപ്പെടുന്നത്. അത് ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം. 'വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ല; വിവാഹമോചനത്തിന് ഉന്നയിക്കാവുന്ന കാരണം മാത്രം.' എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടിരുന്നു.

കാലഹരണപ്പെട്ട വകുപ്പ്
പുരുഷനോ സമൂഹമോ ആഗ്രഹിക്കുന്നതു പോലെ ജീവിക്കണമെന്നു സ്ത്രീയോട് ആവശ്യപ്പെടാനാകില്ലെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ നിരീക്ഷിച്ചു. സ്ത്രീകൾക്കു തുല്യത, വേർതിരിവില്ലായ്മ, അന്തസ്സോടെയുള്ള ജീവിതം എന്നിവ നിഷേധിക്കുന്ന കാലഹരണപ്പെട്ട വകുപ്പെന്നാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യത്തെ മാനിക്കാത്ത വകുപ്പെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു.

ശബരിമല വിധി
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന ചരിത്രപരമായ വിധിയും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെയും കേരളത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. . സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നുമാണ് കോടതി നിരീക്ഷിച്ചത്. . ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications