മരടിന് പിന്നാലെ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടും പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവ്
ദില്ലി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ മറ്റൊരു റിസോർട്ട് കൂടി പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിലുള്ള നെടിയത്തുരുത്ത് ദ്വീപിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുകളയാനാണ് കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീം കോടതി ഉത്തരവ്.
തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമാണം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് പൊളിച്ചു മാറ്റാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ റിസോർട്ട് ഉടമകൾ സമർപ്പിച്ച ഹർജിന്മേലാണ് സുപ്രീം കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.
മരട് ഫ്ലാറ്റുകൾ നാളെ നിലംപൊത്തും; സുരക്ഷാ പരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി, മോക്ഡ്രിൽ വെള്ളിയാഴ്ച
ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കാപ്പിക്കോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് 2013ലാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിസോർട്ട് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. ഇപ്പോൾ സുപ്രീം കോടതി ജഡ്ജിയാണ് അദ്ദേഹം.
വേമ്പനാട് കായൽ അതീവ പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. നെടിയന്തുരുത്തിൽ പരാതിക്കാർ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ കടുത്ത നിയമ ലംഘനമാണെന്ന് സംസ്ഥാന സർക്കാരും നേരത്തെ നിലപാടെടുത്തിരുന്നു.
മരടിലെ ഫ്ലാറ്റുകൾ നാളെ പൊളിക്കാനിരിക്കെയാണ് മറ്റൊരു സുപ്രധാന വിധി കൂടി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. സ്ഫോട വസ്തുക്കൾ നിറച്ച ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി. ഗതാഗത നിയന്ത്രണങ്ങളടക്കമുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.