കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും - ട്യൂഷൻ സെൻ്റെറുകൾ,മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ അങ്കണവാടികൾക്കും ഈ അവധി ബാധകമായിരുക്കുമെന്നും കളക്ടർ പത്രക്കുറിപ്പിൽ പറഞ്ഞു.

വയനാട്ടിലും അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കേരളത്തിൽ പരക്കെ കനത്ത മഴ; ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യകേരള തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ കിഴക്കൻ മധ്യപ്രദേശിന് മുകളിലായി നിലകൊള്ളുന്ന ശക്തികൂടിയ ന്യൂനമർദ്ദവും കേരളത്തിൽ മഴ കനക്കാൻ കാരണമാകും. ഈ സാഹചര്യത്തിൽ 10 വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തീരങ്ങളിൽ കനത്ത ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്
തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 9 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ വൻ കാറ്റിന് സാധ്യതയുണ്ട്. കൊങ്കൺ തീരം, ഗോവ തീരം, അതിനോട് ചേർന്ന മധ്യ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.
ഇതിനുപുറമേ തെക്കൻ ഗുജറാത്ത്, കർണാടക തീരങ്ങൾ, മധ്യ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ, വടക്കൻ-തെക്കൻ അറബിക്കടൽ, സൊമാലിയ, ഒമാൻ തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ പരമാവധി 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ രാത്രികാലങ്ങളിൽ ഉൾപ്പെടെ പ്രത്യേക ശ്രദ്ധ പുലർത്തണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും പരസ്യബോർഡുകൾ തകരാനും സാധ്യതയുള്ളതിനാൽ വഴിയാത്രക്കാരും വാഹനയാത്രക്കാരും മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അതോറിറ്റി വ്യക്തമാക്കി.












Click it and Unblock the Notifications