മഴ തുടരുന്നു: 6 ജില്ലകളില്‍ സ്കൂള്‍ അവധി, വിനോദ സഞ്ചാരത്തിനും രാത്രി യാത്രക്കും വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
മേല്‍പ്പറഞ്ഞ ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധിയാണ്. അവധി നിർദേശം മറികടന്ന് ഏതെങ്കിലും വിദ്യാലയങ്ങളോ ട്യൂഷന്‍ സെന്ററുകളോ പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമക്കി. ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.

'പത്തനംതിട്ട ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധിയായിരിക്കും. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.' ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവിലൂടെ വ്യക്തമാക്കി.
മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത തുടരുകയാണ്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഇടുക്കി, വയനാട് ജില്ലകളിലെ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഖനനത്തിനും വിലക്കുണ്ട്. തമിഴ്‌നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത ഒഴിവാക്കി ആനച്ചാൽ വഴി പോകാൻ നിർദേശമുണ്ട്. കല്ലാർ കുട്ടി, പാംബ്ല, മൂന്നാർ ഹെഡ് വർക്ക് ഡാം എന്നിവയുടെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു. പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.
'വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ന് (27-06-2024) ന് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി.' കളക്ടർ ഉത്തരവിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications