സ്‌കൂള്‍ തുറക്കല്‍: ആദ്യ ഘട്ടത്തില്‍ ക്ലാസുകള്‍ ഉച്ചവരെ മാത്രം, മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ കെ ജീവന്‍ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയിൽ പ്രതിപാദിക്കുന്നു.

ആദ്യഘട്ടത്തില്‍ ക്ളാസുകള്‍ രാവിലെ ക്രമീകരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം.
എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്. സ്‌കൂള്‍ തല ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കുന്നതാണ്. സ്‌കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി റ്റി എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം വിദ്യാഭ്യാസ ജില്ല, ഉപജില്ലാ പഞ്ചായത്ത് തലങ്ങളില്‍ മുന്നൊരുക്കയോഗങ്ങള്‍ എന്നിവ ചേരുന്നതാണ്.
ജില്ലാതലത്തില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തില്‍ ജന പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തുന്നതാണ്. ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍ സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കുന്നതാണ്. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരുന്നതാണ്. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.
അതേ സമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാത്തതു കാരണം കുട്ടികളിലും രക്ഷകര്‍ത്താക്കളിലുമുണ്ടായിട്ടുള്ള മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാം വിധം ഉള്ളറിയാന്‍' എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കുമെന്ന് മന്ത്രി ശിവന്‍ കുട്ടി അറിയിച്ചിരുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മന: ശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. ഒപ്പം തന്നെ കായികക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്.
Recommended Video
വിക്ടേഴ്‌സ് ചാനല്‍ വഴി ഇത്തരം ക്ലാസ്സുകള്‍ കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്. ജീവിത നൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 'ഉല്ലാസപ്പറവകള്‍' എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തുനടന്നു വരുന്നു. ഈ പേരില്‍ പ്രത്യേക പഠന സാമഗ്രി തയ്യാറാക്കിയാണ് മുന്നോട്ടു പേകുന്നത്.
കുട്ടികളുടെ മാനസിക ആരോഗ്യം ഈ പദ്ധതിയുടെ മുഖ്യപരിഗണനയാണ്. ഔര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍ ( ഒ ആര്‍ സി ) എന്ന പദ്ധതിയും സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ കോളേജുകള്‍ തുറന്നിരുന്നു. ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത്. അവസാന വര്‍ഷ ഡിഗ്രി - പിജി ക്ലാസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്.












Click it and Unblock the Notifications