ഇങ്ങനെയും ടീച്ചർമാരോ? ഉത്തരക്കടലാസിൽ ചോദ്യമെഴുതിയ പെൺകുട്ടിയെ മർദ്ദിച്ച് കൊന്നതായി ആരോപണം, കാസർകോട്
സ്കൂളിൽ നടന്ന പരീക്ഷയിൽ ഉത്തരക്കടലാസിൽ ചോദ്യം എഴുതിവെച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം.
കാസർകോട്: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപികമാർ മർദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. മഞ്ചേശ്വരം ഉപ്പള മണിമുണ്ടയിലാണ് സംഭവം. മണിമുണ്ടയിലെ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ആയിശ മെഹ്നാസാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്.
അബ്ദുൾ ഖാദർ-മെഹറുന്നിസ ദമ്പതികളുടെ മകളാണ് ആയിശ മെഹ്നാസ്. സെപ്റ്റംബർ ഏഴ് വ്യാഴാഴ്ചയാണ് മെഹ്നാസിനെ സ്കൂളിൽ വെച്ച് രണ്ട് അദ്ധ്യാപികമാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സ്കൂളിൽ നടന്ന പരീക്ഷയിൽ ഉത്തരക്കടലാസിൽ ചോദ്യം എഴുതിവെച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം.
മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥിനി അബോധാവസ്ഥയിലെന്ന് സഹപാഠികൾ പറഞ്ഞു. അബോധാവസ്ഥയിലായിട്ടും അദ്ധ്യാപികമാർ മെഹ്നാസിനെ മർദ്ദിക്കുന്നത് നിർത്തിയില്ലെന്നും സഹപാഠികൾ ആരോപിക്കുന്നുണ്ട്. ക്ലാസ് മുറിയിലെ ബഹളം കേട്ടെത്തിയ മറ്റ് അദ്ധ്യാപകരാണ് ഗുരുതരാവസ്ഥയിലായ മെഹ്നാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മെഹ്നാസിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 12 ചൊവ്വാഴ്ച പുലർച്ചെയാണ് ആയിശ മെഹ്നാസ് മരണപ്പെട്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം മംഗൾപാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications