ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി കണ്ടുവരുന്ന ഏറ്റവും പ്രധാന കലപരിപാടി എന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. 'കൂട്ടത്തല്ല്'. പപ്പടം കിട്ടിയില്ലെങ്കിൽ തല്ല്, സിനിമ ഇഷ്ടപെട്ടില്ലെങ്കിൽ തല്ല്, ജൂനിയേഴ്സും സീനിയേഴ്സും തമ്മിൽ തല്ല്. എവിടെ നോക്കിയാലും തല്ലോട് തല്ല്.
കഴിഞ്ഞ ഒരുമാസമായി നടക്കുന്ന കലാപാരിപാടിയിൽ കുട്ടി കലിപ്പൻമാരാണ് പ്രധാന തല്ലുകാർ. ഇപ്പോഴിതാ ആറ്റിങ്ങലിൽ നിന്നാണ് വിദ്യാർഥികളുടെ പുതിയ തല്ല്വാർത്ത വരുന്നത്. ഓണാഘോഷത്തിന് ശേഷം ആറ്റിങ്ങൽ ബസ് സ്റ്റാന്‍ഡില്‍വെച്ചാണ് ഇരുവിഭാഗം സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. കാരണം എന്താണെന്ന് വ്യക്തമല്ല.
വലിയൊരു വിഭാഗം വിദ്യാർഥികൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞുള്ള കൂട്ടത്തല്ലാണ് ദൃശ്യങ്ങളിലുള്ളത്. ചാടി അടിക്കുന്നതും ഓടി അടിക്കുന്നതുമെല്ലാം കാണം. അടിമുറകിയതതോടെ സംഭവം നിർത്താൻ ശ്രമിക്കുന്ന നാട്ടുകാരുടെ ശബ്ദവും മറ്റും ദൃശ്യങ്ങളിൽ കേൾക്കാം. എന്തായാലും പോലീസെത്തിയത്തോടെ കലിപ്പൻമാരെല്ലാം മിന്നൽ മുരളികളായി.
അതേസമയം ആറ്റിങ്ങൽ ബസ് സ്റ്റാന്‍ഡില്‍ ഈ അടി പതിവാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആറ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികള്‍ മുൻസിപ്പൽ ബസ് സ്റ്റാന്‍ഡിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്. വാക്കു തർക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പോലീസുകാരെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിട്ടിരുന്നു.ഇതോടെ ഇടയക്ക് അടിയ്ക് ചെറിയ ശമനം വന്നു.
പുതിയ സംഭവുമായി ബന്ധപ്പെട്ട് വാക്ക് തർക്കമാണ് രാവിലെ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഉച്ചകഴിഞ്ഞതോടെ തർക്കം ഉന്തും തള്ളും പിന്നാലെ കൂട്ടത്തലുമായി മാറി. സംഭവം അറിഞ്ഞ് എത്തിയപ്പോൾ വിദ്യാർഥികള്‍ പല ഭാഗത്തേക്കായി ഓടിയെന്ന് ആറ്റിങ്ങൽ പോലീസ് പറയുന്നു. നാട്ടുകാരാണ് കൂട്ടയടി മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം പട്ടാമ്പി ബസ് സ്റ്റാന്‍ഡിലും സ്കൂൾ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി ഉണ്ടായിരുന്നു. പട്ടാമ്പി പോലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു.പ്ലസ് ടു വിദ്യാര്‍ഥികളും സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള പോലീസ് എത്തിയതില്‍ തല്ല് അധിക നേരം നീണ്ടുനിന്നില്ല. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയാണ് വിട്ടയച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കല്യാണത്തിന് പപ്പടം കിട്ടാത്തതിന്റെ പേരിൽ മാവേലിക്കരയി പൂരത്തല്ല് നടന്നത്.