കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കും വെൽഫെയർ പാർട്ടിക്കും ഒരേ സ്വരം ഒരേ നിറം! മതിവരുവോളം കുരയ്ക്കൂയെന്ന് മന്ത്രി

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗുമായുള്ള ബന്ധം വിട്ട് ഇടതുപക്ഷത്തേക്ക് എത്തിയ കെടി ജലീലും ലീഗ് എംഎൽഎ കെഎം ഷാജിയും സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുക പതിവാണ്. നേരത്തെ പാർട്ടി കൊലപാതകങ്ങളുടെ പേരിൽ തമ്മിൽത്തല്ലിയ ഇരുവരും ഇപ്പോൾ വ്യാജ ഹർത്താലിന്റെ പേരിലാണ് ഏറ്റുമുട്ടുന്നത്. ഹർത്താൽ അക്രമങ്ങൾക്കിരയായ ഹിന്ദുക്കളുടെ നഷ്ടം നികത്താൻ നേരത്തെ മന്ത്രി ജലീൽ മുന്നിട്ടിറങ്ങിയിരുന്നു.

എന്നാൽ ഹിന്ദു-മുസ്ലീം സംഘർഷം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ജലീലിന്റെത് എന്നും മന്ത്രി മാപ്പ് പറയണം എന്നും ആവശ്യപ്പെട്ട് കെഎം ഷാജി രംഗത്ത് വന്നു. മന്ത്രിക്കെതിരെ വെൽഫെയർ പാർട്ടിക്കാരും ബിജെപി നേതാക്കളും രംഗത്ത് വന്നു. വിമർശകർക്ക് ചുട്ടമറുപടി തന്നെ നൽകിയിരിക്കുന്നു കെടി ജലീൽ.

 ഒരേ സ്വരം ഒരേ നിറം

ഒരേ സ്വരം ഒരേ നിറം

ബിജെപിക്കും വെൽഫെയർ പാർട്ടിക്കും ഒരേ സ്വരം ഒരേ നിറം എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി കെടി ജലീലിന്റെ മറുപടി: താനൂരിലുണ്ടായ അനിഷ്ട സംഭവങ്ങളോടുള്ള എന്റെ പ്രതികരണത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയും വി.മുരളീധരൻ എം.പി ഉൾപ്പടെയുള്ള ബി.ജെ.പി. നേതാക്കളും രംഗത്ത് വന്നത് ഞങ്ങളുടെ ഇടപെടലുകൾ ഫലം കണ്ടുവെന്നതിന്റെ സുവ്യക്തമായ സാക്ഷ്യപത്രങ്ങളായേ കാണാനാകു . കഴിഞ്ഞ ദിവസം നടന്ന "വ്യാജ ഹർത്താലി" നെ വാർത്തകൾ നൽകി പ്രോൽസാഹിപ്പിച്ചും സോഷ്യൽ മീഡിയയിൽ പിന്തുണ പറയാതെ പറഞ്ഞും വീട്ടിലിരിക്കുന്നവരെ തെരുവിലിറക്കിയത് കൊണ്ട് , വല്ല നേട്ടവുമുണ്ടായാൽ അത് കീശയിലാക്കാനും കോട്ടമുണ്ടായാൽ പാപഭാരം അങ്ങാടികളിൽ അഴിഞ്ഞാടിയ ചെറുപ്പക്കാരുടെ പിരടിയിൽ കെട്ടിവെച്ച് തടിയൂരാനും ലക്ഷ്യമിട്ട് ചില ബുദ്ധിരാക്ഷസൻമാർ നടത്തിയ ഗിമ്മിക്കുകൾ കണ്ടവർക്കൊക്കെ പെട്ടന്ന് പിടികിട്ടിയിട്ടുണ്ടാകും.

ജാള്യത മറക്കാൻ പെടാപ്പാട്

ജാള്യത മറക്കാൻ പെടാപ്പാട്

കൈ നനയാതെ മീൻപിടിക്കാനാകാത്തതിലെ ദു:ഖം മുഴുവൻ അവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട് . സംഘി ബന്ധമുണ്ടെന്ന് പറയപ്പെടുന്നവർ കുഴിച്ച കുഴിയിൽ പാവം ചെറുപ്പക്കാരെ "ധാർമ്മിക പിന്തുണ" നൽകി ചാടിച്ച വിരുതൻമാർ (അക്കൂട്ടത്തിൽ ചില ചാനലുകളും പെടും) ജാള്യത മറച്ചുവെക്കാൻ പെടാപ്പാട് പെടുന്നത് രസകരമാണ്. താനൂരിൽ പൂർണ്ണമായും തകർന്ന രണ്ടേ രണ്ട് കച്ചവട സ്ഥാപനങ്ങളേയുളളു. ഒന്ന് കെ.ആർ ബാലന്റെ കെ.ആർ ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയുമാണവ. സാധാരണ ഇത്തരമൊരു ഹർത്താലിന് സംഭവിക്കുന്ന ഒരു തോണ്ടലിനും പിച്ചലിലിനുമപ്പുറം തൊട്ടടുത്ത ദിവസം കട തുറക്കാനാകാത്ത വിധം മറ്റൊരു കടയിലും ഹർത്താലുകാരുടെ ആവേശ പ്രകടനത്തിൽ ഒന്നും സംഭവിച്ചിട്ടില്ല.

മലപ്പുറത്തിന് കളങ്കമാകും

മലപ്പുറത്തിന് കളങ്കമാകും

ബി.ജെ.പിയും സംഘ് പരിവാരങ്ങളും ബാലേട്ടന്റെ ബേക്കറിയും ചന്ദ്രേട്ടന്റെ പടക്കക്കടയും പൂർണ്ണമായും തകർന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഞങ്ങൾ താനൂരിലെത്തുന്നത്. കെ.ആർ ബാലൻ ഇനി സ്ഥാപനം അവിടെ പുനരാരംഭിക്കാൻ താൽപര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു. അതെങ്ങാനും സംഭവിച്ചാൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ . എന്നന്നേകുമുള്ള കറുകറുത്ത പാടായി മലപ്പുറത്തിന്റെ മതേതര മുഖത്ത് അത് പരുപരുത്ത് നിൽക്കുമായിരുന്നു. അത്തരമൊരു സാഹചര്യം കണ്ടില്ലെന്ന് നടിച്ച് പതിവു സന്ദർശനമാക്കി ഞങ്ങളുടെ സാന്നിദ്ധ്യത്തെ മാറ്റണമെന്നും ഒരെലയനക്കം പോലും സൃഷ്ടിക്കാതെ ഔദ്യോഗിക സംഘം മടങ്ങിപ്പോരണമെന്നും ആയിരുന്നു ഇരു സമുദായങ്ങളിലെയും പ്രതിലോമകാരികൾ ആഗ്രഹിച്ചത്.

പ്രഖ്യാപനം അവർക്ക് ഇടിത്തീ

പ്രഖ്യാപനം അവർക്ക് ഇടിത്തീ

കുട്ടനെയും മുട്ടനെയും കൂട്ടിയിടിപ്പിച്ച് രക്തമൂറ്റിക്കുടിച്ച് തുള്ളിച്ചാടാൻ മോഹിച്ച കലാപക്കൊതിയർക്ക് ഞങ്ങളുടെ പ്രഖ്യാപനം ഇടിത്തീയായി അനുഭവപ്പെട്ടത് സ്വാഭാവികം. മലപ്പുറം ജില്ലയുടെയും മലപ്പുറത്തെ ഭൂരിപക്ഷ സമുദായത്തിന്റെയും യശസ്സ് ഉയർത്താനേ ഞങ്ങൾ ശ്രമിച്ചുള്ളു. കേരളത്തിന്റെ പൊതുബോധം സർവ്വാത്മനാ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ബിജെപി ഇതിനെ എതിർത്തത് അവരുടെ അനന്തമായ രാഷ്ട്രീയ സാധ്യതയുടെ കവാടങ്ങൾ അടയാൻ പ്രസ്തുത നീക്കം നിമിത്തമായി എന്നത് കൊണ്ടാണെന്ന് ആർക്കാണ് അറിയാത്തത് ? അതേ സമയം വെൽഫെയർ പാർട്ടിയുടെ ഉറഞ്ഞ് തുള്ളൽ എന്തിന് വേണ്ടിയായിരുന്നു ? വല്ല കുഴപ്പവും പെറ്റുവീണ നാട്ടിലുണ്ടായാൽ "ഹുകൂമത്തേ ഇലാഹി" യുടെ (ദൈവീക ഭരണക്രമം നിലനിൽക്കുന്ന) നാടുകളിലേക്ക് "ഹിജ്റ" അഥവാ പലായനം നടത്താൻ ഇക്കൂട്ടർക്ക് കഴിഞ്ഞേക്കാം.

നീതിബോധത്തിന്റെ പ്രതിഫലനം

നീതിബോധത്തിന്റെ പ്രതിഫലനം

മലപ്പുറത്തെ തൊണ്ണൂറ്റി ഒൻപതേ മുക്കാൽ ശതമാനം വരുന്ന നിഷ്കപടരായ മനുഷ്യർ എങ്ങോട്ട് പോകും? അവർക്ക് പോകാനും വരാനും കിടക്കാനും മയങ്ങാനും അവസാനം ശാശ്വത നിദ്ര പൂകാനും ഈ മണ്ണല്ലേ ഉള്ളു. ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാവണം ഇങ്ങിനെയൊരു സൽകൃത്യത്തിലേക്കായി അഞ്ച് മിനുട്ടിനിടയിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടിയ സുഹൃത്തുക്കൾ ഓരോരുത്തരും അവരവർക്ക് കഴിയുന്ന സംഖ്യ നൽകാമെന്നേറ്റത് . അവരുടെ പേരു വിവരങ്ങളാണ് കഴിഞ്ഞ ദിവസം എന്റെ എഫ്ബി പോസ്റ്റിൽ സൂചിപ്പിച്ചിരുന്നത് . ഒരാളും ഞാൻ പങ്കുവെച്ച ആശയത്തോട് എതിര് പറഞ്ഞില്ലെന്നത് അവരിലൊക്കെ നിറഞ്ഞ് തുളുമ്പുന്ന നീതിബോധത്തിന്റെ പ്രതിഫലനമായിരുന്നു.

മറ്റൊരു സഹായനിധി രൂപീകരിക്കൂ

മറ്റൊരു സഹായനിധി രൂപീകരിക്കൂ

ഇത്തരമൊരു സംരഭത്തിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള എന്റെ സുഹൃത്ത് ചേന്നര സി.പി കുഞ്ഞിമൂസ ഉൾപ്പടെ നിരവധി പേരാണ് കാര്യങ്ങളറിഞ്ഞ് അവരുടെ സന്നദ്ധത അറിയിച്ച് പിന്നീട് വിളിച്ചത്. മതം "മദ"ത്തിന് വഴിമാറിക്കൊടുക്കാത്തവരുടെ സന്മനസ്സിന് ഇതിലധികം മറ്റെന്ത് തെളിവ് വേണം? അക്രമിക്കപ്പെട്ട പത്തൊൻപത് കടകളിൽ പതിനാറെണ്ണവും മുസ്ലിങ്ങളുടെ സ്ഥാപനങ്ങളാണെന്നും അവിടെയൊക്കെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും വാർത്തകൾ പടച്ചു വിടുന്ന വെൽഫെയർകാർക്കും സംപ്രേക്ഷണം ചെയ്യുന്ന വഴിത്തിരിവ് ചാനലിനും ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ "പരമത" സ്നേഹികൾക്ക് ചുട്ടമറുപടി കൊടുക്കാൻ "സ്വമത" പ്രേമികൾക്ക് മറ്റൊരു സഹായ നിധി രൂപീകരിച്ച് നഷ്ടം നികത്തിക്കൊടുക്കുന്നതിന് ആരും തടസ്സം നിന്നിട്ടില്ലല്ലോ?

അപകീർത്തികരമാകുന്നത് എങ്ങനെ

അപകീർത്തികരമാകുന്നത് എങ്ങനെ

ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവർക്ക് എളുപ്പം മനസ്സിലാക്കാനാകും. അവർ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാൾ കാര്യക്ഷമമായി യഥാസമയത്ത് യാഥാർത്യമാക്കാൻ "മുസ്ലിം വിരുദ്ധരെന്ന്" ലീഗ് നാഴികക്ക് നാൽപത് വട്ടം ആരോപിക്കുന്നവർക്ക് സാധിച്ചത് അത്ര പെട്ടന്ന് സമുദായ സംഘടനക്ക് ദഹിക്കാനിടയില്ല. ആ ഈർഷ്യം ലീഗ് സ്നേഹിതൻമാർ കരഞ്ഞ് തീർത്തല്ലേ പറ്റു. ഞങ്ങളുടെ ഇടപെടൽ എങ്ങിനെയാണ് വെൽഫെയർ പാർട്ടിക്കാർ പ്രചരിപ്പിക്കും പോലെ മലപ്പുറത്തിന് അപകീർത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സൽകൃത്യത്തിനാണ് താനൂരിൽ തുടക്കമിട്ടത്.

പുല്ല് വില പോലും നൽകുന്നില്ല

പുല്ല് വില പോലും നൽകുന്നില്ല

മുസ്ലിം സമുദായത്തിൽ ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പിന്തുണ പോലും അവകാശപ്പെടാൻ കഴിയാത്ത കടലാസു പാർട്ടിക്കാർക്ക് ഇതിനെതിരെ ഉറക്കെ ഉറക്കെ മതിവരുവോളം കുരക്കാം. ജനങ്ങളുടെ അകന്ന് കൊണ്ടിരിക്കുന്ന മനസ്സുകളെ അടുപ്പിക്കാൻ ഞങ്ങളെക്കൊണ്ടാവുന്നപ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിക്കൊണ്ടേ ഇരിക്കും. അതിന്റെ പേരിൽ എത്ര ഭീകരമായി ഭൽസിക്കാൻ തുനിഞ്ഞാലും ഒരു പുല്ലു വിലപോലും അവക്കൊന്നും സമൂഹം കൽപിക്കില്ല. ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ സധൈര്യം ഞങ്ങൾ മുന്നോട്ട് പോകും. കാലം സാക്ഷി, വിജയം ആർക്കെന്ന് കാത്തിരുന്ന് കാണാം. നിങ്ങൾക്ക് നിങ്ങുളുടെ വഴി ഞങ്ങൾക്ക് ഞങ്ങളുടെ വഴി എന്നാണ് മന്ത്രിയുടെ കുറിപ്പിന്റെ അവസാനം.

ലിഗയ്ക്കായി രാജ്യം തലകുനിക്കില്ല, മെഴുകുതിരി കത്തിക്കില്ല, കണ്ണീരൊഴുക്കില്ല! വൈകാരികമായ കുറിപ്പ്ലിഗയ്ക്കായി രാജ്യം തലകുനിക്കില്ല, മെഴുകുതിരി കത്തിക്കില്ല, കണ്ണീരൊഴുക്കില്ല! വൈകാരികമായ കുറിപ്പ്

അഴുകി ദ്രവിച്ച്, തലയില്ലാതെ ലിഗ! അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനംഅഴുകി ദ്രവിച്ച്, തലയില്ലാതെ ലിഗ! അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം

English summary
Social Media Harthal Issue: KT Jaleel gives sharp reply to BJP and Welfare Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X