തുടങ്ങും മുൻപേ കല്ല് കടിച്ച് വാരിയംകുന്നൻ! തിരക്കഥാകൃത്ത് റമീസ് പിന്മാറി! പ്രതികരിച്ച് ആഷിഖ് അബു!
കൊച്ചി: വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നന് സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ക്ക് നടുവിലാണ്. വാരിയംകുന്നന് ഹിന്ദുവിരുദ്ധനാണെന്നും അദ്ദേഹത്തെ വെള്ളപൂശാനുളള ശ്രമം ആണ് സിനിമ എന്നുമാരോപിച്ച് ബിജെപിയാണ് വിവാദം കത്തിച്ചത്.
സിനിമയ്ക്ക് പിന്നണിയിലുളളവരുടെ രാഷ്ട്രീയ നിലപാടുകളും എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായി. വാരിയംകുന്നന്റെ തിരക്കഥാകൃത്തായ റമീസ് മുഹമ്മദിന്റെ പഴയ ചില സ്ത്രീ വിരുദ്ധവും തീവ്ര നിലപാടുകള്‍ ഉളളതുമായ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ റമീസിനെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും മാറ്റുന്നതായി അറിയിച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകന് ആഷിഖ് അബു.
രാഷ്ട്രീയ നിലപാടുകൾ
റമീസിനെ വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും മാറ്റി നിർത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു വ്യക്തമാക്കിയിരിക്കുന്നത്. ആഷിഖ് അബുവിന്റെ പോസ്റ്റ് ഇങ്ങനെ: '' റമീസിന്റെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
അദ്ദേഹം തെറ്റ് സമ്മതിച്ചു
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ് സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പു പറയുകയും ചെയ്തു.
വിശ്വാസ്യത ബോധ്യപെടുത്തണം
തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്''.
എനിക്ക് ചിലത് പറയാനുണ്ട്
സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് എന്ന് വ്യക്തമാക്കി റമീസ് മുഹമ്മദും രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്.
Recommended Video
ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്
എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും. എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്.
നിരപരാധിത്വം തെളിയിക്കും വരെ
പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും. ഈ വിവരങ്ങൾ ‘വാരിയംകുന്നൻ' എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്''.
പല വിവരം കെട്ട പോസ്റ്റുകളും
സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചതിന് പിന്നാലെ റമീസ് നേരത്തെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. '' എട്ടോ ഒമ്പതോ വർഷങ്ങൾ മുമ്പ്, ആദ്യമായി എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേശത്തിൽ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കൽ കറക്റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്.
വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം
ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തിൽ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളിൽ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർഥിക്കുന്നു''.