'കൂനിമ്മേൽ കുരു എന്ന അവസ്ഥയാണ് ഇപ്പോൾ ചെല്ലാനത്ത്'; വീഡിയോ പങ്കുവെച്ച് ഹൈബി ഈഡൻ
എറണാകുളം; കൊവിഡ് വ്യാപന ഭീതി നിലനിൽക്കെ കൊച്ചിയിലെ ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. ഇന്ന് ഒരു വീട് പൂർണമായും നാല് വീടുകൾ ഭാഗികമായും തർന്നു. ഒന്നരമീറ്ററാണ് കടൽ കയറിയത്. ഇതോടെ ഇവിടെയുള്ള ജനം ദുരിതത്തിൽ ആയിരിക്കുകയാണ്. സ്ഥലത്തെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡൻ എംപി. കൂനിൽമേൽ കുരു എന്ന അവസ്ഥയിലാണ് ഇപ്പോൾ ഇവിടുത്തെ ജനങ്ങളെന്നും അവരെ നമ്മുക്ക് ചേർത്ത് പിടിക്കാമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. പോസ്റ്റ് വായിക്കാം.
കടൽ ആർത്തിരമ്പുകയാണ്. കൂനിൻ മേൽ കുരു എന്ന അവസ്ഥയാണ് ചെല്ലാനത്തിപ്പോൾ... ഒരു വശത്ത് കടൽ കയറി വരുന്നു.. മറുവശത്ത് കോവിഡ് വ്യാപിക്കുന്നു.അടിയന്തിരമായി ജിയോ ബാഗുകൾ വയ്ക്കാനും തോടുകൾ കോരാനുമുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടെയ്‌ൻറ്മെൻറ് സോൺ ആയ സമയത്ത് 200 ഭക്ഷ്യധാന്യ കിറ്റുകളും 800 കിലോ അരിയും വിതരണം ചെയ്തിരുന്നു. നാളെ അടിയന്തിരമായി 300 കിറ്റുകൾ കൂടി എത്തിക്കുന്നതിനുള്ള നടപടികൾ എന്റെ ഓഫീസ് സ്വീകരിച്ച് വരികയാണ്.ഈ പ്രതിസന്ധിയിൽ തീരദേശത്തെ നന്മയ്ക്കൊപ്പം നിന്നേ മതിയാവൂ... നമുക്ക് ചേർത്ത് പിടിക്കാം..ചെല്ലാനത്തെ, ഹൈബി ഈഡൻ കുറിച്ചു.
നേരത്തേ നിർമ്മിച്ച കടൽഭിത്തി താഴ്ന്ന് പോയ ഭാഗങ്ങളിലാണ് നാശനഷ്ടം ഏറെയും. കൊവിഡ് ശക്തമായതോടെ ഇവിടെ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ ക്വാറന്റീനിൽ കഴിയുന്ന വീടുകളിലും വെള്ളം ഇരിച്ച് കയറുന്നുണ്ട്. സ്ഥിതി ഗുരുതരമായതിനാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതടക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
ഇന്ന് ചെല്ലാനത്ത് 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാിതരുടെ എണ്ണം 192 ആയി. ചെല്ലാനം ഹാർബറിലെ മത്സ്യതൊഴിലാളികളുടെ വീട്ടിലെ ഒരംഗത്തിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതാണ് ഇപ്പോൾ കുത്തനെ ഇയർന്നിരിക്കുന്നത്. വൈറസ് ബാധ ചെറിയകടവ്, കണ്ണമാലി, പുത്തൻതോട് എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
'പാത്രം കൊട്ടാൻ പറഞ്ഞ മോദി ഇപ്പോൾ മിണ്ടുന്നില്ല, മദ്യവും കുരുമുളകും ഓംലറ്റും'; രൂക്ഷവിമർശനം