ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം; നാനൂറോളം വീടുകളിൽ വെള്ളം കേറി
കൊച്ചി: കാലവർഷം ശക്തമായതിനു പിന്നാലെ തീര പ്രദേശങ്ങളിൽ കടൽ വെള്ളം ഇരച്ചു കയറി. ചെല്ലാനം പഞ്ചായത്തിലെ നാനൂറോളം വീടുകളിലാണ് ഇന്നലെയും വെള്ളം കയറിയത്. ഇതോടെ തീരദേശത്ത് ജനജീവിതം ദുരിതത്തിലായി. കടൽവെള്ളത്തോടൊപ്പം ചെളിയും ചേറും മണലും വീടുകളിൽ കെട്ടിക്കിടക്കുകയാണ്. മഴയോടൊപ്പം ശക്തമായ കാറ്റും തീരദേശത്ത് ഭീഷണിയാകുന്നുണ്ട്. വൈപ്പിൻ, നായരമ്പലം, അണിയിൽ എന്നിവിടങ്ങളിൽ കടൽകയറി. ചെല്ലാനത്ത് തകർന്ന കടൽ ഭിത്തികൾക്കിടയിലൂടെ വെള്ളം കടന്നുവന്നതോടെ നിരവധി വീടുകളിലേക്കും ചളിയും മണലും അടിഞ്ഞു. ഇവിടെ വിഷക്കാറ്റിൽ വൃക്ഷങ്ങൾ കരിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വിഷക്കാറ്റ് അടിക്കാനുള്ള സാധ്യതയുണ്ട്.
ഇതിനിടെ ചെല്ലാനം രപ്രദേശത്ത് പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ചെല്ലാനം പഞ്ചായത്തിൽ ആചരിച്ച ഹർത്താൽ പൂർണമായിരുന്നു. കണ്ടക്കടവിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
ചെല്ലാനത്ത് കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ മാറ്റിപാർപ്പിക്കാനായി ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. ചെല്ലാനം സെന്റ് മേരീസ് സ്കൂളിലാണ് ക്യാംപ്. വൈപ്പിൻ നായരമ്പലം ദേവീ വിലാസം യുപി സ്കൂളിലും ക്യാംപ് തുറക്കും. റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്നി ശമന സേനാംഗങ്ങളും കടൽക്ഷോഭ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ക്യാംപുകളിലും ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രദേശത്ത് ചൊവ്വാഴ്ച രാത്രി മുതൽ കടൽ പ്രക്ഷുബ്ദമായിരുന്നു. വേളാങ്കണ്ണി, കമ്പനിപ്പടി എന്നിവിടങ്ങളിലെ വീടുകളിലും കടൽവെള്ളം കയറിയിട്ടുണ്ട്.