വടകരയിൽ കടലാക്രമണത്തിന് ശമനമായില്ല- നാലു വീടുകൾ ഭീഷണിയിൽ-വീട്ട് മതിൽ തകർന്നു
വടകര:ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ വടകരയുടെ തീരങ്ങളിൽ ഉണ്ടായ കടലാക്രമണത്തിന് ശമനമായില്ല.അഴിത്തല മുതൽ കണ്ണൂക്കര മാടക്കര ബീച്ച് വരെയുള്ള തീരദേശ വാസികൾ ഭീഷണിയിലാണ്.ഇന്നലെ പുലർച്ചെ കൊയിലാണ്ടി വളപ്പിൽ മുക്കോളി ഹംസയുടെ വീടിന്റെ പിറക് വശത്തെ മതിൽ തകർന്നു.ശക്തമായ തിരമാലയിൽ മുകച്ചേരി ഭാഗത്തെ റോഡ് പൂർണ്ണമായും തകർന്നു.കൊയിലാണ്ടി വളപ്പിൽ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ നിലയിലാണ്.
മൂകച്ചേരി ഭാഗത്തെ നിരവധി വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലുമാണ്.ഇവിടത്തെ നാലു വീടുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിലാണ്.ഇരുപതോളം തെങ്ങുകൾ കടപുഴകി വീഴാൻ പാകത്തിലാണുള്ളത്.ശക്തമായ തിരയിൽ കടലിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ അടുത്ത പറമ്പുകളിലേക്ക് അടിഞ്ഞു കൂടിയിരിക്കുകയാണ്.
വടകര തഹസിൽദാർ പി.കെ.സതീഷ് കുമാർ,അഡീഷണൽ തഹസിൽദാർ കെ.രവീന്ദ്രൻ എന്നിവർ സ്ഥലം സന്ദർശ്ശിച്ചു.അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഏത് സാഹചര്യം ഉണ്ടായാലും മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം നൽകിയതായി തഹസിൽദാർ പറഞ്ഞു.ഞായറാഴ്ച
വൈകീട്ട് നാലു മണിയോടെയാണ് തിരമാലകൾ സമീപത്തെ മദ്റസയിലേക്കും,വീടുകളിലേക്കും അടിച്ചു കയറിയത്.പതിനെട്ടോളം വീടുകൾ ഭീഷണിയിലാണ്.കാലം തെറ്റി വേനലിലുണ്ടായ ചുഴലി കാറ്റും,മഴയ്ക്കും
പുറമെ കടൽ ക്ഷോഭവും ഉണ്ടായത് തീരദേശ മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.ഈ പ്രദേശത്ത് കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.മാറി,മാറി വരുന്ന ജന പ്രതിനിധികൾ തെരഞ്ഞെടുപ്പിന് മുൻപായി പല വാഗ്ദാനങ്ങളും നൽകുമെങ്കിലും ഇവിടെ കടൽ ഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ ഇതേ വരെ ആരും തന്നെ താല്പര്യം കാണിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.സ്ഥലം എം.പി.മുല്ലപ്പള്ളി രാമചന്ദ്രനും.സി.കെ.നാണു എം.എൽ.എയും ഇക്കാര്യത്തിൽ ഫണ്ട് അനുവദിച്ചുണ്ടെന്ന് പറയുകയല്ലാതെ പ്രവൃത്തികൾ ഒന്നും തന്നെ ഇതേവരെ നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പടം:കടൽ ക്ഷോഭത്തിൽ തകർന്ന മുക്കോളി ഹംസയുടെ വീട്ടു മതിൽ