കൊച്ചിയിൽ കുഫോസിന്‍റെ പനങ്ങാട് ക്യാംപസിൽ സമുദ്ര ഗവേഷണ കേന്ദ്രം തുറന്നു
കൊച്ചി: കടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസും (ഇന്‍കോയിസ്) കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) സംയുക്തമായി സ്ഥാപിച്ച സമുദ്ര ഗവേഷണകേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കുഫോസിന്‍റെ പനങ്ങാട് ക്യാംപസിലാണ് സംയുക്ത ഗവേഷണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. കുഫോസ് വൈസ് ചാന്‍സര്‍ ഡോ.എ രാമചന്ദ്രന്‍ സംയുക്ത ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്‍കോയിന്‍റെ സഹകരണത്തോടെ സമുദ്ര ഗവേഷണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നതില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. ഏറ്റവും മികച്ച സുനാമി മുന്നറിയിപ്പ് സംവിധാനമാണ് ഇന്‍കോയിസിന്‍റേത്. ഇന്‍കോയിസിന്‍റെ ഡാറ്റ കൊച്ചി കേന്ദ്രത്തിലൂടെ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ സംസ്ഥാനത്തെ സമുദ്ര ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നും ഡോ.രാമചന്ദ്രന്‍ പറഞ്ഞു. ഇന്‍കോയിസിന്‍റെ സഹകരണം ലഭിക്കും എന്നതിനാല്‍ സമുദ്ര ഗവേഷണത്തില്‍ കൂടൂതല്‍ ഡോക്ടറല്‍ ഗവേഷണ വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കാനും കുഫോസിന് ആകും.
ഇന്‍കോയിസ് ഡയറക്റ്റർ ഡോ.എസ്.എസ്.സി.ഷേണായി മുഖ്യപ്രഭാക്ഷണം നടത്തി. സംയുക്ത ഗവേഷണ കേന്ദ്രം നിലവില്‍ വന്നതോടെ ഇന്‍കോയിസിന്‍റെ ഗവേഷണ വിദ്യാർഥികളെ കുഫോസിന്‍റെ അക്കാഡമിക് പ്രോഗ്രാമുകളിലേക്ക് ഉള്‍ക്കൊളളിക്കുമെന്ന് ഡോ.ഷേണായി പറഞ്ഞു. അതുപോലെ ഇന്‍കോയിസിലെ ശാസ്ത്രജ്ഞരുടെ സമുദ്രശാസ്ത്ര വിജ്ഞാനം ഇനിമുതല്‍ കുഫോസിലെ വിദ്യാർഥികള്‍ക്കും പ്രയോജനപ്പെടുത്താം. ഇതിലൂടെ കുഫോസിലെ വിദ്യാർഥികളുടെ നിപുണത വർധിപ്പിക്കാനും അന്താരാഷ്ട്ര തലത്തില്‍ ജോലി സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിയും.
കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം.വിക്റ്റര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കര്‍, എമിററ്റസ് പ്രൊഫ.ഡോ.കെ.ഗോപകുമാര്‍, പ്രൊഫ.ചെയര്‍ ഡോ.വി.എന്‍.സജീവന്‍ അസി.പ്രൊഫസര്‍ ഡോ.അനു ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications