ലീഗ അപ്രത്യക്ഷയായിട്ട് പതിനാല് ദിവസങ്ങൾ.. കടലിനടിയിലും തെരച്ചിൽ.. ഒരു തുമ്പുമില്ലാതെ പോലീസ്!
തിരുവനന്തപുരം: ചികിത്സ തേടി തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ലീഗയെ കാണാതായിട്ട് രണ്ടാഴ്ചയോളമാകുന്നു. ലീഗ എവിടെ എന്നതിന് ഒരു സൂചനയും ഇതുവരെ പോലീസിനോ ബന്ധുക്കള്‍ക്കോ ലഭിച്ചിട്ടില്ല. പലയിടത്തായി അന്വേഷണം പുരോഗമിക്കുന്നുണ്ട് എങ്കിലും ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നത് ദുരൂഹമായി തന്നെ തുടരുകയാണ്.
ലീഗയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് കടലിനടിയിലും തെരച്ചില്‍ നടത്തിയിട്ടുണ്ട്. കോവളം കടലില്‍ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. എന്നാല്‍ ലീഗയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ലീഗയെ കാണാതായിട്ട് രണ്ടാഴ്ച
ലത്വാനിയ സ്വദേശിനിയാണ് മുപ്പത്തിമൂന്നുകാരിയായ ലീഗ. രണ്ടാഴ്ച മുന്‍പ് മാര്‍ച്ച് പതിനാലിനാണ് ലീഗയെ കാണാതായത്. പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ് പൊടുന്നനെ, ഒരു അടയാളവും അവശേഷിപ്പിക്കാതെ ലീഗ അപ്രത്യക്ഷയായത്. കോവളം ലൈറ്റ് ഹൗസിന് സമീപത്താണ് ലീഗയെ അവസാനമായി കണ്ടത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇത് പ്രകാരമാണ് ലീഗയ്ക്ക് വേണ്ടി കടലിനടിയില്‍ പോലീസ് തെരച്ചില്‍ നടത്തിയത്. കടലിലെ പരിശോധനയുടെ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കും. ലീഗയ്ക്ക് വേണ്ടി കടലിനടിയിലെ തെരച്ചില്‍ ഇനിയും തുടരാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.
തെരച്ചിൽ തുടരുന്നു
ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തിലാകെ ഭര്‍ത്താവ് ആന്‍ഡ്രൂസ് പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ലീഗയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയത്. ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ആന്‍ഡ്രൂസ് പ്രഖ്യപിച്ചിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യഘട്ടത്തില്‍ നല്ല പ്രതികരണമല്ല ആന്‍ഡ്രൂസിന് ലഭിച്ചത്. ഇതോടെയാണ് ഭാര്യയുടെ ചിത്രവുമായി സഹായം തേടി ആന്‍ഡ്രൂസ് തെരുവിലിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടും ഇവര്‍ ലീഗയെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ടിരുന്നു.
ലീഗ ജീവിച്ചിരിപ്പുണ്ടോ
ഡിസിപി ജയദേവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ലീഗയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കും. തിരുവനന്തപുരത്തെയും പ്രത്യേകിച്ച് കോവളത്തേയും റിസോര്‍ട്ടുകളിലും കുറ്റിക്കാടുകളിലും കടലിന് സമീപത്തെ പാറക്കെട്ടുകളിലുമൊക്കെ നടത്തിയ തെരച്ചിലില്‍ നിരാശ മാത്രമായിരുന്നു ഫലം.ലീഗയെ കണ്ടെത്താത് കൊണ്ട് തന്നെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇന്‍സിയും തിരുവനന്തപുരത്ത് തന്നെ തുടരുകയാണ്. ദിവസം ഇത്രയും കഴിയുമ്പോഴും ലീഗ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്ന് പോലും അന്വേഷണ സംഘത്തിന് ഉറപ്പിക്കാനായിട്ടില്ല.
ലീഗയ്ക്ക് കടുത്ത വിഷാദരോഗം
അമൃതാനന്ദമയിയുടെ ഭക്തയായ ലീഗ വള്ളിക്കാവിലെ ആശ്രമത്തില്‍ കുറച്ച് നാള്‍ കഴിഞ്ഞിരുന്നു. പിന്നീട് വര്‍ക്കലയിലെ ആശ്രമത്തിലും കഴിഞ്ഞ ലീഗ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരി ഇന്‍സിയോടൊപ്പമാണ് ലീഗ കേരളത്തിലെത്തിയത്. കാണാതാവുമ്പോള്‍ ലീഗയുടെ കയ്യില്‍ ആവശ്യമായ പണമോ രേഖകളോ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ലീഗയ്ക്ക് അപായം സംഭവിച്ചതാണ് എന്ന് തന്നെയാണ് കുടുംബം വിശ്വസിക്കുന്നത്. തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് നിന്നും കണ്ടെത്തിയ യുവതിയുടെ അജ്ഞാത മൃതദേഹം ലീഗയുടേതാണ് എന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ലീഗയല്ലെന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
ബിജു രാധാകൃഷ്ണൻ രോഗി.. മാരകരോഗി! സരിതയ്ക്ക് വേണ്ടി ഭാര്യ രശ്മിയെ കൊന്ന ബിജുവിന്റെ പുതിയ തന്ത്രം!
കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു