സെബാസ്റ്റ്യന്‍പോളും ബഷീറും സൗത്ത്‌ലൈവുമായി വരുന്നു
കൊച്ചി: കേരളത്തിന്റെ വാർത്താമേഖലയിലേക്ക് ഒരു പുതിയ മാധ്യമ സംരംഭം കൂടി വരുന്നു. ഇന്ത്യവിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീര്‍, മാധ്യമ നിരീക്ഷകനും മുന്‍ എംപിയുമായ ഡോ സെബാസ്റ്റ്യന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്. സൗത്ത് ലൈവ് ന്യൂസ് എന്നായിരിക്കും പേര്.
സെബാസ്റ്റ്യന്‍ പോള്‍ ആയിരിക്കും സ്ഥാപനത്തിന്റെ ചെയര്‍മാന്‍. എംപി ബഷീര്‍ സിഇഒയും എഡിറ്റര്‍ ഇന്‍ ചീഫും ആണ്. ഇന്ത്യാവിഷനില്‍ അസോസിയേറ്റ് എഡിറ്ററായിരുന്ന എ സഹദേവനാണ് കണ്‍സള്‍ട്ടന്റ് എഡിറ്റര്‍. ടെലിവിഷന്‍ നിര്‍മാതാവ് സാജ് കുര്യനാണ് മാനേജിങ് ഡയറക്ടര്‍.
മലയാളത്തിലും ഇംഗ്ലീഷും ഉള്ള ഇന്ററാക്ടീവ് വാര്‍ത്താ പോര്‍ട്ടലുകള്‍, വാര്‍ത്താചാനല്‍, വിനോദ പോര്‍ട്ടലുകള്‍, മാധ്യമ പഠന കേന്ദ്രം എന്നിവയും സംരഭത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ വാര്‍ത്താ പോര്‍ട്ടലാണ് പ്രവര്‍ത്തനം തുടങ്ങുക.
ഇന്ത്യാവിഷന്‍ മാനേജ്‌മെന്റിന്റെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് എംപി ബഷീറിനെ ചാനലില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചാനലിന്റെ സംപ്രേഷണം തടസ്സപ്പെടുത്തുന്നത് വരെ കാര്യങ്ങള്‍ എത്തി. പിന്നീട് പല പ്രമുഖരും ഇന്ത്യാവിഷന്‍ വിട്ട് പുറത്ത് പോവുകയും ചെയ്തിരുന്നു.
സിപിഎമ്മിന് വേണ്ടി രണ്ട് തവണ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജയിച്ച ആളാണ് സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ 2009 ലെ തിരഞ്ഞെടുപ്പോടെ ഇദ്ദേഹം പാര്‍ട്ടിയുമായി അകന്ന് കഴിയുകയാണ്. പാര്‍ട്ടി ചാനല്‍ മത്സരരംഗത്തുള്ളപ്പോള്‍ സെബാസ്റ്റിയന്‍ പോള്‍ പുതിയ മാധ്യമത്തിന്റെ ചെയര്‍മാനാകുന്നതിനോട് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് സൗത്ത് ലൈവ് ന്യൂസിന് പിറകിലുള്ളത്. ഒരു പക്ഷേ ഇത്തരത്തില്‍ കേരളത്തില്‍ തുടങ്ങുന്ന ആദ്യ സംരഭമായിരിക്കും സൗത്ത് ലൈവ് ന്യൂസ്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം തുടങ്ങും.