രണ്ടാം ഡോസ് വാക്സിനേഷൻ: പ്രത്യേക പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് നൽകുന്നതിൽ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി. ഇത് ലഭ്യമാകുന്നതിൽ പ്രത്യേക പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ആദ്യ ഡോഡ് എടുത്തശേഷം സാങ്കേതിക കാരണങ്ങളാൽ ഓൺലൈനിൽ രേഖപ്പെടാതെ പോകുന്നതുകാരണം പലർക്കും രണ്ടാം ഡോസ് എടുക്കാനാവുന്നില്ലെന്നും സർട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ലെന്നുമുള്ള പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യേക പ്രശ്നമുണ്ടെങ്കിൽ അവർ അതത് തലങ്ങളിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചാൽ കൃത്യമായ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യുമ്പോൾ സർട്ടിഫക്കറ്റ് നിർബന്ധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് വാക്സിൻ ഇതുവരെ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്. മറ്റ് സംസ്ഥാനങ്ങളിലാരംഭിച്ച് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടാം തരംഗത്തിന്‍റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റാ വൈറസുകളാണ്. വാക്സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എങ്കിലും രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല.
നേരത്തെ ഒരാളില്‍ നിന്നും 2 - 3 പേരിലേക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് 5-10 പേരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇരട്ട മാസ്ക് ധരിക്കുന്നതിന് പുറമേ ആഹാരം കഴിക്കാനും മറ്റും മാസ്ക് നീക്കം ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications