കേരളത്തെ സുഖിപ്പിക്കാൻ അമിത് ഷാ, മോദി സർക്കാരിൽ രണ്ട് കേന്ദ്രമന്ത്രിമാർ? തുഷാർ വെള്ളാപ്പളളി എംപി
ദില്ലി: ബിജെപി കണ്ട സ്വപ്നങ്ങളെല്ലാം ഒരു തവണ കൂടി കേരളത്തിന്റെ മണ്ണില്‍ പൊലിഞ്ഞ് വീണിരിക്കുന്നു. രാജ്യം മുഴുവന്‍ വിജയിച്ചാലും കേരളത്തില്‍ നേട്ടമുണ്ടാക്കാതെ ആ വിജയം പൂര്‍ണമാകില്ല എന്നാണ് ഒരിക്കല്‍ അമിത് ഷാ പറഞ്ഞത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നത് എക്കാലവും ബിജെപിയുടെ അഭിമാന പ്രശ്നം ആയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് സാധിച്ചുവെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്നെയും പൂജ്യത്തില്‍ ഒതുങ്ങി. കേരളം കൈവിട്ടുവെങ്കിലും മോദിയും അമിത് ഷായും കേരളത്തെ അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.
നോട്ടം 2021ലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പ് ഗോവിന്ദയായതോടെ ഇനി ബിജെപിയുടെ നോട്ടം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ്. ഇക്കുറി നേമത്ത് ഒന്നാമതും മറ്റ് ചില നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതും എത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അത് വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിയമസഭാ സീറ്റാക്കി മാറ്റേണ്ടതുണ്ട്.
കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാര്‍
അതുകൊണ്ട് തന്നെ കേരളത്തെ സുഖിപ്പിക്കാന്‍ മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം അടക്കമുളള സമ്മാനങ്ങള്‍ കരുതി വെച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നല്ല കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ കേന്ദ്രത്തിലുണ്ടാകും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. അവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി വിവരം പുറത്ത് വന്നിട്ടില്ല.
കണ്ണന്താനം തുടർന്നേക്കും
ആദ്യത്തെ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസ്ഥാനത്ത് തന്നെ തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യസഭാ എംപിയാണ് കണ്ണന്താനം. മോദിയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളത്ത് മത്സരിക്കാന്‍ കണ്ണന്താനം എത്തിയത്.
ന്യൂനപക്ഷ പ്രതിനിധി
എന്നാല്‍ കണ്ണന്താനത്തിന് കെട്ടി വെച്ച കാശ് പോലും കിട്ടിയില്ല. ന്യൂനപക്ഷ പ്രതിനിധി എന്ന നിലയ്ക്കാവും കണ്ണന്താനത്തെ മന്ത്രിസഭയില്‍ തുടരാന്‍ മോദി അനുവദിക്കുക. രണ്ടാമത്തേ കേന്ദ്രമന്ത്രി കുമ്മനം രാജശേഖരനോ മുരളീധരനോ ആവാനാണ് കൂടുതല്‍ സാദ്യത. രാജ്യസഭാ എംപിയായ സുരേഷ് ഗോപിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
സാധ്യത കുമ്മനം രാജശേഖരന്
ഈ മൂവരില്‍ ഏറ്റവും കൂടുതല്‍ സാധ്യത കുമ്മനം രാജശേഖരന് തന്നെയാണ്. ആര്‍എസ്എസും ബിജെപി കേന്ദ്ര നേതൃത്വവും പ്രത്യേക താല്പര്യമെടുത്താണ് മിസോറാം ഗവര്‍ണര്‍ പദവി രാജി വെപ്പിച്ച് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. എന്നാല്‍ കുമ്മനത്തിന് തരൂരിന് പിന്നില്‍ രണ്ടാമത് എത്താന്‍ മാത്രമേ സാധിച്ചുളളൂ.
ജനറല്‍ സെക്രട്ടറി സ്ഥാനം മുരളീധരന്
കുമ്മനം കേന്ദ്രമന്ത്രിയാവുകയാണെങ്കില്‍ വി മുരളീധരന് ദേശീയ നേതൃത്വത്തില്‍ മികച്ച പദവിയിലേക്ക് ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി സ്ഥാനം മുരളീധരന് ലഭിക്കാനാണ് സാധ്യത. കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളുടെ എണ്ണം കൂട്ടുകയും അവര്‍ വഴി വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
തുഷാര്‍ വെള്ളാപ്പളളി എംപി
പാര്‍ട്ടി നേതാക്കളെ മാത്രമല്ല, ഘടകകക്ഷി നേതാക്കളേയും ബിജെപി നേതൃത്വം കൈ വിട്ടേക്കില്ല. കേരളത്തിലെ ബിജെപിയുടെ പ്രധാന ഘടക കക്ഷിയായ ബിഡിജെഎസ് വര്‍ക്കിംഗ് പ്രസിഡണ്ടായ തുഷാര്‍ വെള്ളാപ്പളളി എംപിയാവാന്‍ സാധ്യതയുണ്ട്. രാജ്യസഭാ എംപി സ്ഥാനത്തേക്ക് തുഷാറിനെ ബിജെപി നാമനിര്‍ദേശം ചെയ്തേക്കും എന്നാണ് സൂചന.
സമുദായത്തിന്റെ വിശ്വാസം
ഇക്കുറി കേരളത്തില്‍ ബിജെപിക്കൊപ്പം കാര്യമായ ചലനമൊന്നും ബിഡിജെഎസിന് ഉണ്ടാക്കാന്‍ ആയിട്ടില്ല. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിച്ച തുഷാറിന് കെട്ടി വെച്ച കാശ് പോലും പോയി. എങ്കിലും തുഷാറിനെ എംപിയാക്കുന്നതിലൂടെ ഈഴവ സമുദായത്തിന്റെ വിശ്വാസം പിടിച്ച് പറ്റുകയാണ് ബിജെപി ഉന്നം വെയ്ക്കുന്നത്.
ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന് പിളളയ്ക്ക് പകരം സുരേന്ദ്രന്!
രാഹുൽ ഗാന്ധിയുടെ രാജിക്ക് പ്രിയങ്കയുടെ പിന്തുണ! പ്രിയങ്കയെ അധ്യക്ഷയാക്കുന്നതിനെ എതിർത്ത് രാഹുൽ!