ജനാധിപത്യത്തിന്റെ കശാപ്പുകാരായ സിപിഎമ്മും ബി ജെപിയും തമ്മിലുള്ള രഹസ്യ അജണ്ട; കൊടിക്കുന്നിൽ
തിരുവനന്തപുരം; സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പിമാർക്കെതിരായ ദില്ലി പോലീസ് നടപടി ജനാധിപത്യത്തിന്റെ കശാപ്പുകാരായ സി പി എമ്മും ബി ജെപിയും തമ്മിലുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. വിജയ് ചൗക്കിൽ നിന്നും പ്രതിഷേധ പ്രകടനമായെത്തിയ നേതാക്കളെ തങ്ങൾ എംപിമാരാണെന്ന് അറിയിച്ചിട്ടും ഐഡെന്റിറ്റി കാർഡ് കാണിച്ചിട്ടും ഡൽഹി പോലീസ് സംഘം ആക്രമിച്ചു എന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണ്. ജനാധിപത്യം പാർലമെന്റിൽപ്പോലും ബി ജെ പി ഇല്ലാതാക്കിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

പാർലമെന്റിനു മുന്നിൽ വിജയ് ചൗക്കിൽ ജനവിരുദ്ധ സിൽവർ ലൈൻ പദ്ധതിക്കെതിരെയും കേരളത്തിൽ പോലീസ് നടത്തിയ നരനായാട്ടിനെതിരെയും സമാധാനപരമായ രീതിയിൽ പ്രതിഷേധം നടത്തിയ യു ഡി എഫ് എംപിമാരെ അതിക്രൂരമായി ആക്രമിച്ച ഡൽഹി പോലീസ് നടപടിക്കെതിരെ പാർലമെന്റിൽ സ്പീക്കർക്ക് മുന്നിൽ അടിയന്തിര സബ്മിഷൻ അവതരിപ്പിച്ചു. ശക്തമായ പ്രതിഷേധം ഉയർത്തി.
വിജയ് ചൗക്കിൽ വെച്ച് പത്ര മാധ്യമങ്ങളെ കണ്ട ശേഷം എംപിമാർ തിരികെ പാർലമെൻ്റിലേക്ക് പോകുന്ന വഴി അവരെ തടഞ്ഞു നിർത്തിയ പോലീസ് സംഘം എം.പി മാരെ പാർലമെൻ്റിലേക്ക് കടത്തിവിട്ടില്ല, തങ്ങൾ ജനപ്രതിനിധികൾ ആണെന്ന് പല തവണ പറഞ്ഞിട്ടും , ഐഡൻ്റിറ്റി കാർഡ് ഉൾപ്പെടെ കാണിച്ചിട്ടും , എം.പി മാരെ തടഞ്ഞ സംഘം അവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വനിതാ എം പി ഉൾപ്പെടെയുള്ളവരെ ആക്രമിച്ച പോലീസ് സംഘം പാർലമെൻ്റിനകത്തേക്ക് അതിക്രമിച്ചു കയറിയാണ് അക്രമം അഴിച്ചുവിട്ടത് ലോക്സഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തിൽ സഭയിൽ വിശദീകരിച്ചു.
വിഷയം ഗൗരവത്തോടെ കേട്ട സ്പീക്കർ ഓം ബിർള വിഷയം അന്വേഷിക്കുമെന്നും , തൻ്റെ ചേംബറിൽ വിളിച്ചുവരുത്തി വിവരങ്ങൾ അന്വേഷിക്കുമെന്നും ലോക്സഭയിൽ വെച്ചുതന്നെ അറിയിച്ചു. ജനാധിപത്യത്തിന്റെ കശാപ്പുകാരായ സി പി എമ്മും ബി ജെ പിയും തമ്മിലുള്ള രഹസ്യ അജണ്ടയാണ് പാർലമെന്റിൽ എം പി മാരെപ്പോലും ആക്രമിക്കാനുള്ള ഡൽഹി പോലീസ് സംഘത്തിന്റെ തീരുമാനത്തിനു പിന്നിൽ. വിജയ് ചൗക്കിൽ നിന്നും പ്രതിഷേധ പ്രകടനമായെത്തിയ കേരളത്തിലെ യു ഡി എഫ് എം പി മാരെ ഡൽഹി പോലീസ് അവർ എം പി മാരാണെന്നു പറഞ്ഞിട്ടും , ഐഡെന്റിറ്റി കാർഡ് പോലും കാട്ടിയിട്ടും ഡൽഹി പോലീസ് സംഘം ആക്രമിച്ചു എന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നുവെന്നും, ജനാധിപത്യം പാർലമെന്റിൽപ്പോലും ബി ജെ പി ഇല്ലാതാക്കി.
കേരളത്തിൽ ശത്രുക്കളും ഡൽഹിയിൽ സുഹൃത്തുക്കളുമായി പ്രവർത്തിക്കുന്ന സി പി എം ബി ജെ പി "സംഘ പരിവാർ " സിൽവർ ലൈൻ പദ്ധതിയിൽ ജനങ്ങളെ വഞ്ചിച്ചു കൊണ്ടും കോടികൾ വരുന്ന വിദേശ ലോൺ കമ്മീഷൻ കൈപ്പറ്റാനും നിൽക്കുന്ന ഗൂഠസംഘമാണ്, ഇവർക്കെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലും ഡൽഹിയിലും ഉണ്ടാകും, പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് പ്രതിഷേധത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ഏക ഇടത് എംപി എ എം ആരിഫ് പ്രതികരിച്ചത്. അംഗബലത്തിന്റെ അഹങ്കാരം കാണിക്കുകയായിരുന്നു യു ഡി എഫ് അംഗങ്ങള്‍ എന്ന് ആരിഫ് കുറ്റപ്പെടുത്തി. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ യു ഡി എഫ് എം പിമാര്‍ ഒരു സിറ്റുവേഷന്‍ ഉണ്ടാക്കാന്‍ പരിശ്രമിച്ചിരുന്നു.സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി വരുമ്പോൾ വലിയൊരു സീൻ ക്രിയേറ്റ് ചെയ്യാൻ വേണ്ടി ചെയ്തതാണോ പ്രതിഷേധം എന്ന് അറിയില്ല. കേരളത്തിൽ ഉണ്ടാക്കിയ പോലൊരു പ്രക്ഷുഭ്ദമായൊരു അവസ്ഥ ഇവിടേയും ഉണ്ടാക്കാൻ യുഡിഎഫ് എംപിമാർ കരുതിക്കൂട്ടി നടക്കുകയായിരുന്നുവെന്നത് അവരുടെ രീതികളിലും പാർലമെന്റിലെ പ്രതികരണങ്ങളിലും എല്ലാം വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കാര്യങ്ങൾ പൂർണമായി വിശ്വസിക്കാൻ തനിക്ക് സാധിക്കില്ല എന്നും ആരിഎഫ് എംപി പറഞ്ഞു.












Click it and Unblock the Notifications