നബിദിന റാലി അക്രമത്തിന് പകരം വീട്ടാന്‍ ഉണ്യാല്‍കടപ്പുറത്ത് ആയുധങ്ങള്‍ സംഭരിച്ചതായി രഹസ്യവിവരം: പരിശോധന നടത്തി
മലപ്പുറം: നബിദിന റാലിക്കു നേരെ അക്രമം നടത്തി ആറു പേരെ വെട്ടിയ സംഭവത്തില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടക്കവെ ഉണ്ണിയാല്‍ കടപ്പുറത്ത് അക്രമത്തിന് ആയുധങ്ങള്‍ സംഭരിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിയാലില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പിശോധന നടത്തി.
ഉച്ചക്ക് 12 ഓടെയാണ് ഉണ്ണ്യാല്‍ തീരദേശ മേഖലയില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയത്. ഉണ്യാല്‍ ജ്ഞാനപ്രഭ സ്‌കൂളിന്റെ ഇരു പ്രദേശങ്ങളിലായിരുന്നു പരിശോധന. സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ പ്രദേശങ്ങളില്‍ നിന്ന് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമി സംഘങ്ങള്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നെത്തിയ ഡോഗ്, ബോംബ് സ്‌ക്വാഡുകളുടെ പരിശോധ തിരൂര്‍ സി.ഐ എം.കെ ഷാജി, താനൂര്‍ എസ്.ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
ഉണ്ണിയാല്‍ കടപ്പുറത്ത് ഡോഗ് സ്‌കോഡ് പരിശോധന നടത്തുന്നു.
അതേ സമയം നബിദിന ഘോഷയാത്രക്ക് നേരെ ഉണ്ണിയാലില്‍ നടന്ന അക്രമത്തിനു തിരിച്ചടിയായി ഇന്നലെ പറവണ്ണയില്‍ അക്രമം നടന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മൂന്ന് ഓട്ടോറിക്ഷകകളും രണ്ട് ബൈക്കുകളും കത്തിച്ചു. സി.പി.എം പ്രവര്‍ത്തകരായ താ യുമ്മാന്റെ പുരക്കല്‍ അനസ്, ബാടാനാത്ത് അബ്ബാസ്, ഹാരിസ് മൗലവി എന്നിവരുടെ ഓട്ടോറിക്ഷകളും പൂക്കോട്ടില്‍ ഷാഫി, തിത്തീന്റെ പുരക്കല്‍ ഷാജഹാന്‍ എന്നിവരുടെ ബൈക്കുകളുമാണ് കത്തിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തീവെപ്പു സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പറവണ്ണയില്‍ റോഡ് ഉപരോധിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടി.പി.മജീദ്, ഭാരവാഹികളായ ടി.പി.ഷാജഹാന്‍, പി.പി.ശ്രീധരന്‍ ടി.പി.യൂനുസ് നേതൃത്വം നല്‍കി. തിരൂര്‍ സി.ഐ എം.കെ.ഷാജി നേതാക്കളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഉണ്ണിയാല്‍ അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു.
ആർകെ നഗറിൽ സിനിമയെ വെല്ലുന്ന തിരക്കഥ; വിശാലിന് വീണ്ടും പണികിട്ടി, മത്സരിക്കാൻ കഴിയില്ല