കേരളത്തിലെ 2 വിമാനത്താവളങ്ങളിൽ സുരക്ഷ വീഴ്ച; അത്യാവശ്യ ഉപതരണങ്ങളില്ല, റിപ്പോർട്ട് പുറത്ത്!
ദില്ലി: കേരളത്തിലെ രണ്ട് വിമാനതതാവളങ്ങളിൽ സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ മതിയായ സംവിധാനങ്ങളില്ലെന്നു പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. ആനന്ദ് ശർമ്മ അധ്യക്ഷനായിട്ടുള്ള ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയാണു രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്.
സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമില്ല, അത്യാവശ്യ ഉപകരണങ്ങളുമില്ല. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ലെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൗരവമേറിയ സാഹചര്യമാണു രണ്ടിടത്തുമെന്ന് ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി കണ്ടെത്തി.
അടിയന്തരമായി സ്ഫോടക വസ്തുക്കൾ കണ്ടെത്താനും നിർവീര്യമാക്കാനും പതിനെട്ടു വിമാനത്താവളങ്ങളെ തിരഞ്ഞെടുത്തിരുന്നു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ വിമാനത്താവളങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൊച്ചിയിൽ മാത്രമാണു കൃത്യമായ നിർദേശങ്ങൾ അനുസരിച്ചു കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് പ്രധാനപ്പെട്ട ഉപകരണങ്ങൾ ഇല്ലെന്നു കണ്ടെത്തിയിരുന്നു. ബോംബ് കണ്ടെത്താനും നിർവീര്യമാക്കുന്നതിനും സുരക്ഷ പരിശോധനകൾക്കുമായുള്ള നാല് സുപ്രധാന ഉപകരണങ്ങളാണ് ഇല്ലാത്തത്. കോഴിക്കോട് വിമാനത്താവളങ്ങളിൽ സുപ്രധാനമായ ആറ് ഉപകരണങ്ങളുടെ കുറവ് ഉണ്ട്. ഉള്ള ഉപകരണങ്ങളാണെങ്കിൽ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുമില്ലെന്നാണ് സമിതിയുടെ കണ്ടെത്താൽ.