'സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റി'; സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെ തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകർ മാർഗതടസം സൃഷ്ടിച്ചെന്നാണ് സുരേഷ് ഗോപി പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേന്ദ്ര സർക്കാരും വിവരങ്ങൾ തേടുന്നുവെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഡൽഹി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രിക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും സുരക്ഷ കൂട്ടാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം മുൻ എം എൽ എ അനിൽ അക്കരയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരേയും പോലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്. തൃശൂർ സിറ്റി എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുമെന്ന് എസ് പി അറിയിച്ചു. കേന്ദ്രമന്ത്രിക്കെതിരായ അന്വേഷണത്തെ കുറിച്ച് കേന്ദ്രസർക്കാരിനെ സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ന് ദില്ലി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് തേടും.
നടനും സി പി എം എം എൽ എയുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ രാജിയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രകോപനപരമായിട്ടായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. മാധ്യമപ്രവർത്തരോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളി മാറ്റുകയായിരുന്നു. സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ കെ യു ഡ ബ്ല്യൂ ജെ അടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
അതേസമയം സുരേഷ് ഗോപിയുടെ പെരുമാറ്റങ്ങളിൽ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. മുകേഷിനെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് പാർട്ടിയെ വെട്ടിലാക്കി കൊണ്ടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം.സുരേഷ് ഗോപിയെ പരസ്യമായി തള്ളിക്കൊണ്ട് പാർട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മുകേഷ് രാജിവെക്കണം എന്നതാണ് പാർട്ടിയുടെ ആവ്യശ്യമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.












Click it and Unblock the Notifications