കെകെ രമയെ ചീത്ത വിളിയ്ക്കാനും ട്രോളാനും ആർക്കാണ് യോഗ്യത? സൈബർ സഖാക്കൾക്കെതിരെ സീന ഭാസ്കർ
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷം ആർഎംപി നേതൃസ്ഥാനത്ത് എത്തിയ കെകെ രമയെ അധിക്ഷേപിക്കാൻ ലഭിക്കുന്ന ഒരവസരവും സൈബർ സഖാക്കൾ പാഴാക്കാറില്ല. ആസ്ഥാന വിധവ എന്നൊരു പരിഹാസപ്പേര് വരെ കെക രമയ്ക്ക് സിപിഎമ്മുകാർ കൽപ്പിച്ച് നൽകിയിട്ടുണ്ട്. വ്യക്തിഹത്യയും അപവാദ പ്രചാരണവും അടക്കം കടുത്ത സൈബർ ആക്രമണങ്ങൾ കെക രമയ്ക്ക് എതിരെ നടക്കാറുണ്ട്.
ബിഷപ്പ് പീഡനക്കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പിന്തുണച്ചിന്റെ പേരിലും കെകെ രമയ്ക്ക് എതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനോട് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൈമൺ ബ്രിട്ടോയുടെ ഭാര്യ കൂടിയായ മുൻ എസ്എഫ്ഐ നേതാവ് സീന ഭാസ്കർ. ഫേസ്ബുക്ക് പോസ്റ്റ് സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾക്കുള്ളതാണ്. വായിക്കാം:
രമ ആരായിരുന്നു
സഖാവ് കെ.കെ രമയെ ചീത്ത വിളിയ്ക്കാനും ട്രോളാനും ആർക്കാണ് യോഗ്യത. ഭക്തജനങ്ങൾ കാലാനുസൃതമായി വരും പോകും. അക്കൂട്ടത്തിലുള്ളവർ രമ ആരായിരുന്നു എന്തായിരുന്നുവെന്നറിയണം. കേവലമൊരു വീട്ടമ്മയായിരുന്നില്ല രമ. പാർട്ടി കുടുംബാംഗമായ രമയും ഞാനും ഒരുമിച്ച് SFI സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്നു. കേരളത്തിലെ കാലലയങ്ങളെ ചോരക്കളമാക്കിയ സമര പോരാട്ടങ്ങളിലെ സജീവ പോരാളികളായിരുന്നു ഞങ്ങൾ.
സമര പോരാളി
വിളനിലം, മെഡിക്കോസ് സമരങ്ങൾ... ഈ സമരങ്ങളിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച് ജയിലറയ്ക്കുള്ളിലിടുകയും വിദ്യാർത്ഥിനികൾ സമരം ഏറ്റെടുത്ത് നടത്തുകയും ചെയ്തപ്പോൾ കോഴിക്കോട് ജില്ലയിൽ ഐതിഹാസികമായ സമരത്തിന് നേതൃത്വം നൽകിയത് സ. കെ.കെ രമയായിരുന്നു. ഈ ട്രോളുന്നവർ പാർട്ടിയെ കൊണ്ട് സ്വന്തം കാര്യം നടത്താൻ സാധിയ്ക്കാതെ വരുമ്പോൾ ; അപ്പോൾ അറിയാം യഥാർത്ഥ സ്നേഹവും മുഖവും...
ആ ലക്ഷ്യങ്ങൾ
ഒരു കാലഘട്ടത്തിൽ ഞങ്ങളൊക്കെ ഇന്ത്യയൊട്ടാകെ കാമ്പസുകളില്ലെല്ലാം SFI ഭൂരിപക്ഷമാക്കാനും, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം നടപ്പാക്കാനും അതുവഴി എല്ലാവരും തുല്യരാകണമെന്നും ആഗ്രഹിച്ച് പാർട്ടി പ്രവർത്തനം നടത്തിയവരാണ്. ഞാനിപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞ് കല്യാണം കഴിയ്ക്കാനുള്ള മോഹം കൊണ്ടല്ല സൈമൺ ബ്രിട്ടോയെ പോലൊരാളെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത്.
ഭക്തസംഘങ്ങളുടെ നുണപ്രചാരണം
പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ സഖാക്കൾ... ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷികൾ... ഇവരെ ആദരിയ്ക്കുകയും സംരക്ഷിയ്ക്കേണ്ടുന്നതും ഓരോ പാർട്ടി വിശ്വാസിയുടേയും അതിലുപരി പാർട്ടി അംഗങ്ങളുടേയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിൽ നിന്നുമാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തത്. ഇപ്പോൾ ഓരോരോ ഭക്തസംഘങ്ങൾ അവർ ആരാണെന്നും മറ്റുള്ളവർ എങ്ങനെയായിരുന്നുവെന്നുമറിയാതെ ട്രോളുകളിറക്കാനും നുണകൾ പ്രചരിപ്പിയ്ക്കാനും നടക്കുന്നു.
നാണമില്ലെ ഇവറ്റകൾക്ക്
നാണമില്ലെ ഇവറ്റകൾക്ക്... ഇപ്പോൾ കേരളത്തിന്റെ പല ഭാഗത്തു ചെല്ലുമ്പോഴും സൈമൺ ബ്രിട്ടോയും ചേച്ചിയുമൊക്കെ പാർട്ടിയിലുണ്ടൊ? ബ്രിട്ടോ SFI ആയിരുന്നില്ല; കുത്തു കൊണ്ടതിന് ശേഷം പാർട്ടി ഏറ്റെടുക്കുകയായിരുന്നു തുടങ്ങി നിരവധി ചോദ്യങ്ങളും നുണപ്രചരണങ്ങളും നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ... പ്രചാരണം നടത്തിക്കോളൂ; സ്വന്തം കാലിന്നടിയിലെ മണ്ണൂർന്നു പോകുന്നതറിയാതെ നടക്കുന്നവർക്ക് പ്രകൃതി മുന്നറിയിപ്പ് നൽകിയ പ്രളയം പോലൊരു പ്രളയം വരുന്നുണ്ട്. അതിനെ നേരിടാൻ നുണകൾ കൊണ്ട് സാധിയ്ക്കില്ല...
ഇവരെ കുറിച്ചെന്തു പറയാൻ
അപ്പോഴും കുബുദ്ധിക്കാരായ നിങ്ങൾ ചെറുത്തു നിൽക്കാതെ പ്രളയത്തോടൊപ്പം ചേർന്നു നിൽക്കുമെന്നുറപ്പാണ്. ആ സമയത്തും നിങ്ങൾ ഫാസിസ്റ്റുകളായി ഞങ്ങളെ പോലുള്ളവരെ ട്രോളുമെന്നതിൽ സംശയമില്ല...ലാൽസലാം... വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല. ചിലരൊക്കെ അങ്ങനെ വ്യാഖ്യാനിച്ചേയ്ക്കാം. യജമാനന്മാർ കൊട്ടാൻ പറയുമ്പോൾ കൊട്ടുകയും നിർത്താൻ പറയുമ്പോൾ നിർത്തുകയും ചെയ്യുന്ന ഇവരെ കുറിച്ചെന്തു പറയാൻ ... ഹാ! കഷ്ടം!!!
ഫേസ്ബുക്ക് പോസ്റ്റ്
സീന ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്