അഭിമന്യുവിനെ 'ഹിന്ദു'വാക്കി മുതലെടുപ്പ്.. പുര കത്തുമ്പോൾ വാഴവെട്ടുന്നവരുടെ മോഹം നടക്കില്ല!
എറണാകുളം: ഒറ്റമുറി വീടും പട്ടിണിയുമാണ്. ഏകമകനെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയിരിക്കുന്നു. എസ്എഫ്‌ഐക്കാരനായിരുന്നു എന്ന കാരണത്താലാണ് അഭിമന്യു കൊല്ലപ്പെട്ടത്. എങ്കിലും മകന്‍ കൊല്ലപ്പെട്ടത് കൊണ്ട് പാര്‍ട്ടിയെ വേണ്ടെന്ന് പറയില്ലെന്ന് പറഞ്ഞ് സംഘപരിവാറിന്റെ സഹായം നിരസിച്ച ആളാണ് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍.
പ്രതിസ്ഥാനത്ത് എസ്ഡിപിഐ ആണുള്ളത് എന്നതിനാല്‍ അഭിമന്യുവിനെ ഹിന്ദുവാക്കി വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന സംഘികള്‍ക്കുള്ള മുഖത്തടിയായിരുന്നു അത്. ഇതേ വിഷയത്തില്‍ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ കൂടിയായ മുന്‍ എസ്എഫ്‌ഐ നേതാവ് സീന ഭാസ്‌കറിന് ചിലത് പറയാനുണ്ട്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഹിന്ദുവായി മുതലെടുക്കുന്നു
ഞങ്ങളുടെ പ്രിയ അഭിമന്യുവിന്റെ ധീരമ്യുത്യുവിനെ ചിലർ ഹിന്ദുവായി മുതലെടുക്കുന്നുണ്ട്. പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴവെട്ടുന്ന ഇത്തരക്കാരുടെ മോഹം മനസിലൊതുക്കിയാൽ മതി. ഇവിടെ അതു വേണ്ട. ഹിന്ദുവെന്ന് ചിന്തിക്കുന്നവരെ പോലെ കുടില മനസിനുടമയായിരുന്നില്ല ഈ ഇരുപതുകാരൻ. ഇരുപതു വയസിൽ അടിച്ചു പൊളിച്ചു നടക്കാൻ സ്വാർത്ഥമായ പല പല തന്ത്രങ്ങൾ മെനയുന്ന യുവതയ്ക്കാകെ മാതൃകയായി അവനൊരു നാടിന്റെ ജനതയുടെ ഹൃദയമിടുപ്പ് സാക്ഷാത്കരിക്കാനാണ് തുന്നിഞ്ഞിറങ്ങിയത്.
ഗ്രാമത്തെ പുച്ഛിക്കുന്നവനല്ല
കെമിസ്ട്രി പോലുള്ള ഒരു വിഷയം പഠിക്കുന്ന കുട്ടികൾ മുഴുവൻ സമയവും പഠനത്തിലാഴുമ്പോൾ അഭിമന്യു കൃത്യമായും അവന്റെ ഉത്തരവാദിത്വം മറക്കാതെ കിലോമീറ്ററുകൾ ദൂരത്ത് തന്റെ നാട്ടിൽ നടക്കുന്ന ഗ്രാമസഭയിൽ മുടങ്ങാതെ പങ്കെടുത്ത് ജനങ്ങളുടെ ആവശ്യം ഉന്നയിക്കുമായിരുന്നു. അല്ലാതെ ഒരു സുപ്രഭാതത്തിൽ നഗരജീവിതം നെഞ്ചേറ്റി ഗ്രാമത്തിനെ പുഛിച്ച് അവരിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരുവനായിരുന്നില്ല.
അത്തരം ജല്പനങ്ങൾക്ക് മറുപടി
അവരുടെ എല്ലാ ആവശ്യങ്ങളും അവനാൽ കഴിയുംവിധം നടപ്പിലാക്കി കൊടുത്ത് ആ നാടുമായി ലയിച്ചു ചേർന്ന ഇവൻ ഇന്ന് ലോകത്തിനാകെ ബദൽ കാണിച്ചു കൊടുത്തവനാണ്. അവൻ ഇല്ലാത്തവന്റെ പക്ഷത്ത് അണി നിരന്നത് ബോധപൂർവ്വം തന്നെയാണ്. എന്തുകൊണ്ട് ഞാൻ SFI ആയി? അവന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ദോഷൈകദൃക്കുകൾ ദു:ഖമഭിനയിച്ച് സ്ഥിരം ചൊല്ലുന്ന പല്ലവിയുണ്ട് ; "നേതാക്കന്മാരുടെ മക്കൾ മരിക്കുന്നില്ല, അവന്റെ മരണം അഛനും അമ്മയ്ക്കും കുടുംബത്തിനും നഷ്ടമായി". ഇത്തരം ജല്പനങ്ങൾ; തിരിച്ചറിവുള്ളവർക്ക് ജുഗുപ്സയാണുണർത്തുന്നത്.
കേവലമൊരു ഹിന്ദുവല്ല
അഭിമന്യുവിന്റെ കുടുംബം എന്റേയും നിങ്ങൾ ഓരോരുത്തരുടേയും കുടുംബമാണ്. അതംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വരേണ്യവർഗ്ഗമാണ് ഇത്തരത്തിൽ ഒറ്റ വാചകത്തിൽ തങ്ങളുടെ സാമൂഹിക ഉത്തര വാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. അവൻ കേവലമൊരു ഹിന്ദു മാത്രമായിരുന്നെങ്കിൽ മഹാരാജാസ് കോളേജിനടുത്തുള്ള എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മിക്ക ദിവസവുമുള്ള അന്നദാനത്തിൽ പങ്കെടുത്ത് അവിടത്തെ വോളണ്ടിയർ ആവാമായിരുന്നു...
മുഖത്ത് കാർക്കിച്ച് തുപ്പും
സഖാവ് അഭിമന്യുവിന്റെ സ്വപ്നങ്ങൾ ഇത്തരത്തിലുള്ള വ്യർത്ഥമോഹക്കാർ കെടുത്തിക്കളയുന്നതിൽ അതിയായ പ്രതിഷേധവും സങ്കടവുമുണ്ട്. അവൻ ഇപ്പോൾ പുനർജനിച്ചാൽ ഇത്തരക്കാരുടെ മുഖത്ത് കാർക്കിച്ച് തുപ്പും. അപ്പോൾ ഹിന്ദുത്വ വാദികൾ കൊച്ചി ചെറളായിയിലെ സ. വിട്ടപ്പനായിക്കിനെ പോലെ അവനെയെങ്ങനെയൊരു കത്തിമുനയിൽ അവസാനിപ്പിക്കാമെന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും.
അവനുള്ള നീതി
മഹാരാജാസിലെ കാമ്പസ് ഫ്രണ്ടിന്റെ മൂന്നോ നാലോ പ്രവർത്തകർ പുറത്തുള്ളവരുടെ സഹായത്താൽ ചെയ്ത നീചകൃത്യം സാമൂഹികമാണ്. മുസ്ലിം മത രാഷ്ട്രത്തിന് വേണ്ടി കൊലക്കത്തി ഉയർത്തുന്ന ഇവരെ ജന മദ്ധ്യത്തിൽ തുറന്നു കാണിച്ച് ജാഗ്രതയാവേണ്ടതിന് പകരം ഇത്തരം മറുപക്ഷ വർഗ്ഗീയത ഉയർത്തുന്നത് അഭിമന്യു തന്റെ ചോര കൊണ്ട് അടയാളപ്പെടുത്തിയ അപകട സൂചന തന്നെയാണ്. ഇത് തിരിച്ചറിയുന്നവർ വർഗ്ഗീയതയെ ചെറുത്തു തോൽപ്പിച്ച് മനുഷ്യനായി ജീവിക്കാൻ നോക്കൂ... അതായിരിക്കും അഭിമന്യുവിനോട് ചെയ്യാനുള്ള ഏറ്റവും വലിയ നീതി
ഫേസ്ബുക്ക് പോസ്റ്റ്
സീന ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീകൃഷ്ണനെ മാലയിട്ടത് ട്രോളിയാല്‍ പുല്ലാണ്.. ബാലഗോകുലം വിവാദത്തില്‍ മറുപടിയുമായി ജോയ് മാത്യു
അമ്മയ്ക്ക് അപൂർവ്വ രോഗം.. സ്വന്തം വൃക്കകൾ രണ്ടും തകരാറിൽ.. ചികിത്സയ്ക്ക് പണമില്ലാതെ യുവനടി