ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഫ്യൂഡൽ സമീപനം പ്രതീക്ഷിച്ചില്ല!! കോടതിയലക്ഷ്യം നേരിടേണ്ടി വരും
വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് സർക്കാർ ചിന്തിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. മാനേജുമെന്റുകളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ആരോപിച്ചു.
കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടതി. സർക്കാർ മാനേജുമെന്‍റുകളുടെ കൈയ്യിലെ കളിപ്പാവയാകുന്നുവെന്ന് കോടതി വിമർശിച്ചു. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഫ്യൂഡൽ സമീപനം പ്രതീക്ഷിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
എൻട്രൻസ് കമ്മീഷ്ണറെയും കോടതി വിമർശിച്ചു. എൻട്രൻസ് കമ്മീഷ്ണർ സൗകര്യ പൂർവം കോടതി വിധികൾ വളച്ചൊടിക്കുന്നതായി സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഇങ്ങനെയെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് സർക്കാർ ചിന്തിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. മാനേജുമെന്റുകളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ആരോപിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സർക്കാരിനെതിരെ വിമർശനവുമായി കോടതി രംഗത്തെത്തിയിരിക്കുന്ന്. ലളിതമായി പരിഹരിക്കപ്പെടേണ്ട വിഷയം എല്ലാവരും ചേർന്ന് സങ്കീർണമാക്കിയെന്നും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്ക ആരും പരിഗണിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസ് നിർണയിച്ച രാജേന്ദ്ര ബാബു കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൂട്ടം മാനേജുമെന്റുകളും പ്രവേശന പ്രതിസന്ധിയിൽ ഇടപെടണമെന്ന് ഒരു ഭാഗം വിദ്യാർഥികളുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.