മാനേജ്‌മെന്റുകളെ തള്ളി സര്‍ക്കാര്‍... മെഡിക്കല്‍ ഫീസ് അഞ്ചര ലക്ഷം, എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം?
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഘടന നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിലും അഞ്ചര ലക്ഷം രൂപ ആയിരിക്കും ഇനി മുതല്‍ ഫീസ്. എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയും ഫീസ് ഇടാക്കാം.
സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് നിര്‍ണയ സമിതിയാണ് പുതുക്കിയ ഫീസ് ഘടന നിശ്ചയിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും വേണ്ടി ഏകീകരിച്ച ഫീസ് ഘടനയാണ് ഇത്.
പത്ത് ലക്ഷം രൂപയാക്കി ഫീസ് ഉയര്‍ത്തണം എന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് പുതിയ ഫീസ് ഘടന നിശ്ചയിച്ചത്. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് ഇപ്പോഴത്തെ ഫീസ്.
ഫീസ് നിര്‍ണയ സമിതിയ്‌ക്കെതിരെ സ്വാശ്രയ മാനേജ്‌മെന്റുകളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഫീസ് ഘടന അംഗീകരിക്കില്ലെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഫസല്‍ ഗഫൂര്‍ അറിയിച്ചു. മാനേജ്മെന്റ് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിവാദം അടുത്തിടെ ഒന്നും തീരുമാനമാകില്ല എന്ന സൂചന തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്നത് .