പഴയ സ്വർണം വിറ്റ് പണം തന്നെ വാങ്ങാം; വില കുതിച്ചതോടെ തന്ത്രം മാറ്റി ജ്വല്ലറികൾ..പിന്നിൽ ഇത്
സ്വർണ വില കുത്തനെ ഉയർന്നതോടെ പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്ന രീതി മാത്രമായിരിന്നു ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചിരുന്നത്. ദിവസേന വില ഉയരുമ്പോൾ ഉപഭോക്താക്കൾ കൂടുതലായി സ്വർണം വിറ്റ് പണം വാങ്ങുന്നത് പതിവായതോടെയാണ് പണം നൽകുന്നതിന് പകരം സ്വർണം മാറ്റി വാങ്ങുന്ന രീതി ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചത്. എന്നാൽ ഉത്സവ സീസണിന് മുന്നോടിയായി കച്ചവടത്തെയും ലാഭത്തെയും ബാധിച്ചതോടെ ഉപഭോക്താക്കളുടെ പഴയ സ്വർണത്തിന് പകരം പണം നൽകുന്ന പദ്ധതികൾ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ജ്വല്ലറികൾ.
കല്യാൺ ജ്വല്ലേഴ്സ്, ടൈറ്റൻ, ജോയ്ആലുക്കാസ് തുടങ്ങിയ ജ്വല്ലറികളെല്ലാം ജൂണ്‍ മുതൽ തന്നെ ഇത്തരത്തിൽ പണം നൽകുന്നുണ്ട്. പുതിയ സ്വർണം വാങ്ങാൻ ആളുകൾ മടിക്കുന്നതാണ് ജ്വല്ലറികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എക്സേചഞ്ച് ഓഫർ സ്കീമുകൾക്ക് പകരം ഇത്തരത്തിൽ പണം ലഭിക്കുന്നതോടെ ആളുകൾ ധാരാളമായി പഴയ സ്വർണം വിൽക്കുന്നുണ്ടെന്ന് ജ്വല്ലറികൾ പറഞ്ഞു.
'ക്യാഷ് ഫോർ ഗോൾഡ്' പദ്ധതിയിൽ തങ്ങളുടെ ലാഭം ഒറ്റയക്കത്തിൽ നിന്നും ഇരട്ടിയായതായി കല്യാണ്‍ ജ്വല്ലേഴ്സ് വ്യക്തമാക്കി. വിപണി വിലയേക്കാൾ കുറച്ചാണ് ഉപഭോക്താക്കളിൽ നിന്നും ജ്വല്ലറികൾ സ്വർണം വാങ്ങുന്നത്. അതുകൊണ്ട് തന്നെ കമ്പനിയുടെ ലാഭവിഹിതം കൂടുന്നുണ്ടെന്നും ഇവർ പറയുന്നു. പഴയ സ്വർണം വിറ്റ് പുതിയത് വാങ്ങുന്നതിൽ പ്രത്യേക ഓഫറുകൾ നൽകന്നതിന് പകരം 'ക്യാഷ് ഫോർ ഗോൾഡ്' പദ്ധതിയിലാണ് ഇപ്പോൾ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിലയിൽ വൻ കുതിപ്പ് ഉണ്ടായതോടെ സ്വർണത്തിൻ്റെ ഡിമാൻ്റ് ഇടിയുകയാണ്. പണ്ട് 50 പവൻ വാങ്ങിയിരുന്നവർ 20 പവനിലേക്ക് വാങ്ങൽ ചുരുക്കി. മാത്രമല്ല വാങ്ങുന്നവരാകട്ടെ പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുകയാണ്.
ജൂൺ പാദത്തിൽ ഈ വഴിയുള്ള തങ്ങളുടെ വിഹിതം 31 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നു, കല്ല്യാണ്‍ വ്യക്തമാക്കി.
സ്വർണം കുതിക്കുന്നു
രാജ്യത്ത് വീണ്ടും സ്വർണ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 24 കാരറ്റ് 10 ഗ്രാമിന് 1,60,480 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷം ജനുവരി 1 ന് ഇത് 1,35,000 രൂപയായിരുന്നു. വില ഇനിയും ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വില വീണ്ടും കുതിച്ച് തുടങ്ങിയതോടെ സ്വർണം വാങ്ങാൻ ആളുകൾ മടിക്കുന്നുണ്ട്. എന്നിരുന്നാലും കല്യാണ സീസണാണ് വരാനിരിക്കുന്നത് എന്നതിനാൽ സ്വർണ ഡിമാൻ്റ് കൂടുമെന്നാണ് പ്രതീക്ഷയെന്നാണ് ജ്വല്ലറികൾ പറയുന്നത്.
എത്രയൊക്കെ വില ഉയർന്നെന്ന് പറഞ്ഞാലും ആഘോഷങ്ങളിലും വിവാഹത്തിനും മലയാളികൾ സ്വർണം വാങ്ങും. അതുകൊണ്ട് തന്നെ തങ്ങൾ ശുഭാപ്തി വിശ്വാസത്തിലാണെന്നും ജ്വല്ലറികൾ പ്രതികരിച്ചു. വില കുറഞ്ഞിട്ട് വാങ്ങാം എന്ന് കാത്തിരിക്കുന്നവർ ഉണ്ടാകും. എന്നാൽ വില തുടരെ തുടരെ കൂടുന്നത് കാണുമ്പോൾ ഇനി കുറയില്ലെന്ന് ഉറപ്പിച്ച് അവരും വാങ്ങാൻ തയ്യാറാകും എന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് പിന്നാലെ
ആഭരണപ്രേമികൾ ഇപ്പോൾ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾക്ക് പിന്നാലെയാണെന്നാണ് ജ്വല്ലറികൾ പറയുന്നത്. 18 കാരറ്റിലും 14 കാരറ്റിലും 9 കാരറ്റിലുമുള്ള റോസ് ഗോൾഡ് ആഭരണങ്ങളാണ് യുവാക്കൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ വിവാഹ പർച്ചേസിന് എത്തുന്നവർ കുറഞ്ഞ അളവിലാണെങ്കിലും 22 കാരറ്റ് ആഭരണങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്നും ജ്വല്ലറി വ്യാപാരികൾ പറഞ്ഞു. വിവാഹത്തിന് സ്വർണത്തെ നിക്ഷേപ താത്പര്യത്തോടെയാണ് മലയാളികൾ സമീപിക്കുന്നത്. അതേസമയം ഈ വിഭാഗത്തിൽ പണിക്കൂലി കുറഞ്ഞ ആഭരണങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു.


Click it and Unblock the Notifications