കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചു
Recommended Video
ചെന്നൈ: കോൺഗ്രസ് നേതാവും എം പിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരൾരോഗ ബാധയെ തുടർന്ന് ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു ഷാനവാസിന്റെ അന്ത്യം. ബുധനാഴ്ച പുലർച്ചെയാണ് എം ഐ ഷാനവാസ് അന്തരിച്ചത്.
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടർന്നാണ് ഷാനവാസിന്റെ ആരോഗ്യസ്ഥിതി വഷളായത്. മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളായ എം ഐ ഷാനവാസ് കെ പി സി സി വർക്കിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഗുരുതരമായ കരൾരോഗം
കരൾരോഗത്തെ തുടർന്ന് ഈ മാസം ആദ്യമാണ് എം ഐ ഷാനവാസിനെ ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. രണ്ടാം തീയതി അദ്ദേഹത്തിന് കരൾമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അണുബാധ ആരോഗ്യസ്ഥിതി വഷളാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കള്‍ എം ഐ ഷാനവാസിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു വിവരങ്ങള്‍ തിരക്കിയിരുന്നു.
മുതിര്‍ന്ന കോൺഗ്രസ് നേതാവ്
1951 സെപ്റ്റംബർ 22 ന് തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം വി ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായിട്ടാണ് എം ഐ ഷാനവാസിന്റെ ജനനം.
കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ, എറണാകുളം ലോ കോളജിൽ നിന്ന് എൽ എൽ ബി ബിരുദങ്ങൾ സ്വന്തമാക്കി. പഠനകാലത്ത് കെ എസ് യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലും പിന്നീട് കോൺഗ്രസ് നേതൃത്വത്തിലും എത്തി.
സംഘടനാ പ്രവർത്തനം
യൂത്ത് കോൺഗ്രസിൽ സജീവമായ എം ഐ ഷാനവാസ് രമേശ് ചെന്നിത്തല, ജി കാർത്തികേയൻ തുടങ്ങിയവർക്കൊപ്പം ശ്രദ്ധേയനായി. 1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായ എം ഐ ഷാനവാസ് 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി.
1983 ൽ കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ എം ഐ ഷാനവാസ് നിലവിൽ കെ പി സി സി വർക്കിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
വയനാട് എംപി
തുടർച്ചയായി രണ്ടാം തവണയാണ് എം ഐ ഷാനവാസ് വയനാട് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 5 തവണ തോറ്റ ശേഷമാണ് എം ഐ ഷാനവാസ് 2009 ലോക്സഭ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത്. അതും റെക്കോര്‍ഡ് ഭൂരിപക്ഷത്തിൽ.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി പി ഐ നേതാവ് സത്യൻ മൊകേരിയെയാണ് ഷാനവാസ് പരാജയപ്പെടുത്തിയത്. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.