'ഈ കണ്ണാടി വീണ്ടും വരില്ല'; ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വാർത്താ വിഭാഗത്തിൽ പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടി വി പരിപാടികളില്‍ ഒന്നായ കണ്ണാടി അവതരിപ്പിച്ചിരുന്നത് ടി എന്‍ ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടി എന്‍ ഗോപകുമാര്‍ ആയിരുന്നു.
ടിഎന്‍ജിക്ക് നിരസിക്കേണ്ടി വന്ന അവാര്‍ഡും ശ്രീകണ്ഠന്‍ നായരുടെ മറുപടിയും വൈറലാകുന്നു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടി എന്‍ ജിയുടെ അന്ത്യം. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തും പ്രസ്‌ക്ലബിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതേദഹം വൈകിട്ട് 5ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. മുപ്പത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ മാധ്യമരംഗത്ത് ടി എന്‍ ജിയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് മാധ്യമപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അച്ചടി - ദൃശ്യ മാധ്യമരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ടി എന്‍ ഗോപകുമാര്‍ 2014ല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞിരുന്നു. കണ്ണാടി എന്ന പ്രതിവാര വാര്‍ത്താ വിശകലന പരിപാടിയാണ് ടി എന്‍ ഗോപകുമാറിനെ ചാനല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത്. 'കണ്ണാടി വീണ്ടും വരുമ്പോള്‍' എന്ന ടി എന്‍ ജിയുടെ വാക്കുകള്‍ മിമിക്രി കലാകാരന്മാരിലൂടെ കേരളത്തില്‍ വളരെ പ്രശസ്തമാണ്.