13 എസ്പിമാരെ സ്ഥലം മാറ്റി, അശോക് യാദവ് ഇന്റലിജൻസ് ഐജി, കേരള പോലീസിൽ കൂട്ട സ്ഥലംമാറ്റം!
തിരുവനന്തപുരം: കേരള പോലീസിൽ കൂട്ട സ്ഥലംമാറ്റം. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിശാന്തിനി വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്, നിര്‍ഭയ സെല്‍ സംസ്ഥാന കോ ഓഡിനേറ്റര്‍, ജെന്‍ഡര്‍ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നീ പദവികളും അധികമായി വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
എ ശ്രീനിവാസ് (കാസര്‍കോട്), ദേബാശിഷ് കുമാര്‍ ബെഹ്‌റ (പാലക്കാട്), പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്‍.കറുപ്പുസ്വാമി (വയനാട്), ജി.ജയദേവ് (കോഴിക്കോട് റൂറല്‍), എംകെ പുഷ്‌കരന്‍ (തൃശൂര്‍ റൂറല്‍), രാഹുല്‍ ആര്‍ നായര്‍ (എറണാകുളം റൂറല്‍), ഉമ ബെഹ്‌റ കമന്‍ഡാന്റ് (കെഎപി 2 പാലക്കാട്), ആര്‍ നിശാന്തിനി (ഹെഡ് ക്വാര്‍ട്ടേഴ്‌സ്), കെജി സൈമണ്‍ (കമന്‍ഡാന്റ് കെഎപി 3 അടൂര്‍) എന്നിവരാണ് ജില്ലാ പോലീസ് മേധാവിമാർ.
കൂട്ട സ്ഥലം മാറ്റം
യതീഷ് ചന്ദ്ര (തൃശൂര്‍), അരുള്‍ ആര്‍.ബി.കൃഷ്ണ (കൊല്ലം), ആര്‍.ആദിത്യഡിസിപി (തിരുവനന്തപുരം സിറ്റി), ജെ.ഹിമേന്ദ്രനാഥ്ഡിസിപി (കൊച്ചി സിറ്റി). എന്നിവരാണ് സിറ്റി പോലീസ് കമ്മീഷണർമാർ. അതേസമയം മാഹിയിലെ സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ അശാന്തി പടര്‍ന്ന മലബാര്‍ മേഖലയില്‍ പൊലീസ് തലവനുണ്ടായിരുന്നില്ല. നോര്‍ത്ത് സോണ്‍ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാന്‍ വിരമിച്ചതോടെ ഈ കസേര ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.സൗത്ത് സോണ്‍ എഡിജിപി അനില്‍കാന്തിനാണ് ഇപ്പോള്‍ നോര്‍ത്ത് സോണിന്റെയും ചുമതല.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്
ഇനി എഡിജിപി ഡിജിപി തസ്തികയിലെ ആരെയെങ്കിലും നിയമിക്കാനാണെങ്കില്‍ പകരം പേര് കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല.ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍, എഡിജിപി ദര്‍വേഷ് സാഹിബ്, ടികെ വിനോദ് കുമാര്‍ തുടങ്ങിയ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്.സോണലുകളില്‍ ഐ.ജി തസ്തികയാക്കി മാറ്റുകയാണെങ്കില്‍ റേഞ്ചുകളില്‍ ഡിഐജിമാരാണ് വരിക. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എന്തായാലും നോര്‍ത്ത് സോണില്‍ പോലീസ് മേധാവി വരുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കിയിരുന്ന സൂചന.
മാഹി ഇരട്ട കൊലപാതകം
മാഹി ഇരട്ട കൊലപാതകത്തോടെ കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷാന്തരീക്ഷം ശക്തമാവുകയും അയല്‍ ജില്ലയായ കോഴിക്കോട്ടും സ്ഥിതി സങ്കീര്‍ണമാവുകയും ചെയ്ത സാഹചര്യത്തില്‍ നോര്‍ത്ത് സോണില്‍ ഉടന്‍ നിയമനം നടത്തണമെന്ന ആവശ്യം ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ശക്തമായിരുന്നു. വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ ഭാഗമായി വലിയ സംഘര്‍ഷം നടന്നതും മലബാര്‍ മേഖലയിലാണ് എന്നതിനാല്‍ ഇവിടുത്തെ ക്രമസമാധാന പാലനം പൊലീസിനു വലിയ തലവേദനയാണ്. കാസര്‍ഗോഡ്,കണ്ണൂര്‍,തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളാണ് നോര്‍ത്ത് സോണ്‍ പോലീസ് മേധാവിയുടെ കീഴില്‍ വരുന്നത്
അക്രമം
മാഹിയില്‍ നടന്ന ആക്രമത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും ഒരു സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു.രാത്രി പത്ത് മണിയോടെ പള്ളൂരിലെ വീട്ടിലേക്ക് പോകുംവഴിയാണ് ബാബുവിന് വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണപ്പെട്ടു. തലയ്ക്കും കഴുത്തിനും വയറിനുമാണ് ബാബുവിന് വെട്ടേറ്റത്. തുടർന്ന് മാഹിയിലും പ്രദേശത്തും വൻ അക്രമമാണ് മടക്കുന്നത്. പോലീസ് ജീപ്പ് കത്തിക്കുന്ന തരത്തിലേക്ക് വരെ അക്രമം വ്യപിച്ചിരുന്നു.