മണ്ണിനടിയില്‍ 26 പേര്‍: കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു, തെരച്ചിലിന് ജിപിആറും
നിലമ്പൂര്‍: പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. കവളപ്പാറയിൽ മണ്ണിനടയിൽ കുടങ്ങിയവരെ കണ്ടെത്താൻ ജിപിആര്‍ സംവിധാനവും ഇന്ന് തെരച്ചിലിന് ഉപയോഗപ്പെടുത്തും. ജിപിആര്‍ സംവിധാനവുമായി ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഇന്നലെ കവളപ്പാറയില്‍ എത്തിയിരുന്നു. ജിപിആര്‍ വഴി മൃതദേഹങ്ങളുടെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഇന്നലെ നടത്തിയ തെരച്ചിലില്‍ കവളപ്പാറയില്‍ നിന്ന് ഒരു സ്ത്രീയുടേയും സൈനികന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പതിനാലോളം മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇന്നലെ നടന്നത്. ഇതുവരെ 40 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. ഇനി 19 പേർക്കായുള്ള തിരച്ചിലാണ് നടക്കുക.

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുപേര്‍ക്കായി വയനാട് പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ 5 ദിവസമായി പുത്തുമലയില്‍ നിന്ന് ആരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 17 പേരെ കാണാതായതില്‍ 10 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. 115 പേരാണ് സംസ്ഥാനത്താകെ മഴക്കെടുതിയിൽ മരിച്ചത്.












Click it and Unblock the Notifications