കൊല്ലത്തെ നടിയുടെ കള്ളനോട്ടടി.. സിനിമാ നിർമ്മാണത്തിനും കള്ളനോട്ട് ഒഴുകി?
കൊല്ലം: കൊല്ലത്ത് അടുത്തിടെ നടന്ന കള്ളനോട്ട് വേട്ടയിലാണ് സീരിയല്‍ നടി സൂര്യയും കുടുംബവും കുടുങ്ങിയത്. സീര്യയുടെ സഹോദരി ശ്രുതി, അമ്മയായ രമാദേവി എന്നിവരെയാണ് കള്ളനോട്ടടിക്ക് പോലീസ് പിടികൂടിയത്. വീട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പിടികൂടുകയുണ്ടായി.
എന്നാല്‍ കള്ളനോട്ടടിയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് നടി പറയുന്നത്. സൂര്യയുടെ ശ്രുതിയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. അതിനിടെ സൂര്യയുടെ പിന്നാലെ പ്രമുഖ സിനിമാക്കാരെയും രാഷ്ട്രീയ നേതാക്കളേയും ലക്ഷ്യമിട്ടിരിക്കുകയാണ് പോലീസ്.
ധൂർത്തിന് കള്ളനോട്ടടി
സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിന് വേണ്ടിയാണ് രമാദേവിയും കുടുംബവും കള്ളനോട്ടടിയിലേക്ക് തിരിഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. സൂര്യയുടെ രണ്ട് വിവാഹങ്ങള്‍ നടത്തിയതിന്റെ കടവും ആഢംബര ജീവിതത്തിന് വേണ്ടിയുള്ള പണമുണ്ടാക്കുന്നതിനുമുള്ള വഴിയായിരുന്നു കള്ളനോട്ടടി. വീട്ടിലെ സ്ഥിരം പൂജാരിയായ സ്വാമിയാണ് കള്ളനോട്ടടിയിലേക്ക് ഇവരെ എത്തിച്ചത്.
ലക്ഷങ്ങളുടെ കള്ളനോട്ട്
കള്ളനോട്ടടിക്കുന്നതിലൂടെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാം എന്ന് വിശ്വസിപ്പിച്ച ഇയാള്‍ രമാദേവിയെ കള്ളനോട്ട് നിര്‍മ്മാണ സംഘത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട്ടില്‍ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും കടലാസും കമ്പ്യൂട്ടറുമടക്കം പോലീസ് കണ്ടെടുത്തിരുന്നു.
പങ്കില്ലെന്ന് നടി
എന്നാല്‍ കള്ളനോട്ടടിയില്‍ തനിക്ക് പങ്കില്ലെന്നാണ് നടി സൂര്യ പറയുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് സൂര്യയുടെ വാദം. താന്‍ ഒരു വര്‍ഷമായി എറണാകുളത്തെ ഫ്‌ളാറ്റിലാണ് താമസമെന്നും കൊല്ലത്തെ വീട്ടില്‍ പോയിട്ട് മാസങ്ങളായി എന്നും ജാമ്യഹര്‍ജിയില്‍ സൂര്യ പറയുന്നു. രമാദേവി ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടില്ല.
നേതാക്കളും സിനിമാക്കാരും
അതേസമയം സൂര്യയുടെ വാദം പോലീസ് തള്ളിക്കളയുന്നു. ഇവരെ കൂടാതെ കള്ളനോട്ടടി സംഘത്തില്‍ ഇനിയും പത്തോളം പേരുണ്ടെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും ചില സിനിമാ നിര്‍മ്മാതാക്കളുമായും ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിട്ടുള്ളതാണ്. സിനിമാ നിര്‍മ്മാണ രംഗത്ത് ഇവര്‍ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടോ എന്ന വിവരം പോലീസ് പരിശോധിക്കുന്നുണ്ട്.
ചിലർ നിത്യസന്ദർശകർ
കള്ളനോട്ടടി സംഘത്തിലെ മറ്റ് പ്രതികളെ പിടികൂടാത്തതിന് പിന്നില്‍ ഈ രാഷ്ട്രീയ ബന്ധമാണ് എന്നാണ് ആരോപണം ഉയരുന്നത്. ഇവരുടെ കൊല്ലത്തെ ബംഗ്ലാവില്‍ പ്രമുഖ നേതാക്കള്‍ നിത്യസന്ദര്‍ശകരാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മറ്റ് പ്രതികളെ പിടികൂടാനുള്ള ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
എട്ട് മാസമായി കള്ളനോട്ടടി
നടിയുടെ വീട് കേന്ദ്രീകരിച്ച് എട്ട് മാസത്തോളമായി കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സൂര്യയുടെ ആഢംബര വീടിന് ചുറ്റും പൊക്കത്തിലുള്ള ചുറ്റുമതില്‍ ആയിരുന്നതിനാല്‍ അകത്ത് എന്താണ് നടക്കുന്നതെന്ന് അയര്‍ക്കാര്‍ക്ക് ഒരു പിടിയുമില്ലായിരുന്നു. മൂത്ത മകളും നടിയുമായ സൂര്യ ശിവകുമാറിന്റെ രണ്ട് വിവാഹങ്ങള്‍ പണമൊഴുക്കി നടത്തിയതോടെയാണ് രമാദേവി വന്‍ സാമ്പത്തിക ബാധ്യതകളിലേക്ക് വീണത്. എന്നാല്‍ സൂര്യയുടെ രണ്ട് വിവാഹങ്ങളും തകര്‍ന്നു.
ആഢംബര വിവാഹങ്ങൾ
ആദ്യ വിവാഹത്തിന് സൂര്യയ്ക്ക് മുന്നൂറ് പവന്‍ സ്വര്‍ണമാണ് രമാദേവി നല്‍കിയത്. എന്നാല്‍ ഈ വിവാഹത്തിന് കുറച്ച് വര്‍ഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ വിവാഹം വേര്‍പിരിഞ്ഞ സൂര്യ പിന്നീട് രണ്ടാമതും വിവാഹം ചെയ്തു. ഈ വിവാഹത്തിന് വേണ്ടിയും രമാദേവി ലക്ഷങ്ങള്‍ പൊടിച്ചു. മാദേവിയുടെ ഭര്‍ത്താവ് നേരത്തെ കുവൈറ്റില്‍ വെച്ച് വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മക്കളോടൊത്ത് നാട്ടിലേക്ക് തിരിച്ച് എത്തുകയായിരുന്നു.
പൂജകളും വഴിപാടും
ആഢംബര വിവാഹങ്ങള്‍ കൂടാതെ 5000 ചതുരശ്ര അടിയില്‍ കൊട്ടാരം പോലൊരു വീട് പണിതതും രമാദേവിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. സമ്പത്ത് ഉണ്ടാകുവാന്‍ വേണ്ടി ഇവര്‍ സ്ഥിരമായി വീട്ടില്‍ പൂജകളും അമ്പലങ്ങളില്‍ വഴിപാടുകളും നടത്തുക പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ടിവി പരസ്യങ്ങളില്‍ കാണുന്ന ധനാഗമന യന്ത്രങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നത് രമാദേവിയുടെ പതിവായിരുന്നുവത്രേ. ഇത്തരത്തില്‍ പൂജയും വഴിപാടും നടത്തിയും രമാദേവി പണം നഷ്ടപ്പെടുത്തിയിരുന്നു.