പണത്തോടുള്ള ആർത്തി മൂത്ത് കള്ളനോട്ടടിയിലേക്ക്! നടിയും കുടുംബവും പണമുണ്ടാക്കാൻ ചെയ്ത് കൂട്ടിയത്
കൊല്ലം: വീട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടടിച്ച സീരിയല്‍ നടിയേയും സംഘത്തേയും കഴിഞ്ഞ ദിവസമാണ് കൊല്ലം മുളങ്കാടകത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. 57 ലക്ഷത്തിന്റെ കള്ളനോട്ടുകളും നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
സീരിയല്‍ നടി സൂര്യയുടെ വീടിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പുറത്ത് പ്രചരിക്കുന്നത്. പണത്തോടും ആഢംബരത്തോടുമുള്ള ആര്‍ത്തിയാണ് കള്ളനോട്ടടിക്കുന്നതിലേക്ക് ഇവരെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്ഷങ്ങളുടെ കള്ളനോട്ടടി
സീരിയല്‍ നടി സൂര്യ, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെയാണ് കള്ളനോട്ട് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ വീട് കേന്ദ്രീകരിച്ച് എട്ട് മാസത്തോളമായി ഇത്തരത്തില്‍ കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സൂര്യയുടെ ആഢംബര വീടിന് ചുറ്റും പൊക്കത്തിലുള്ള ചുറ്റുമതില്‍ ആയിരുന്നതിനാല്‍ അകത്ത് എന്താണ് നടക്കുന്നതെന്ന് അയര്‍ക്കാര്‍ക്ക് ഒരു പിടിയുമില്ലായിരുന്നു.
സാമ്പത്തിക ബാധ്യതയും ആഢംബര ഭ്രമവും
സാമ്പത്തിക ബാധ്യതയും ആഢംബര ഭ്രമവും ആണ് സീരിയല്‍ നടിയേയും കുടുംബത്തേയും കള്ളനോട്ടടിയിലേക്ക് തിരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂത്ത മകളും നടിയുമായ സൂര്യ ശിവകുമാറിന്റെ രണ്ട് വിവാഹങ്ങള്‍ പണമൊഴുക്കി നടത്തിയതോടെയാണ് രമാദേവി വന്‍ സാമ്പത്തിക ബാധ്യതകളിലേക്ക് വീണത്. എന്നാല്‍ സൂര്യയുടെ രണ്ട് വിവാഹങ്ങളും തകര്‍ന്നു.
വിവാഹത്തിന് 300 പവൻ
അത്യാഢംബര പൂര്‍വ്വമായിരുന്നു സൂര്യയുടെ രണ്ട് വിവാഹങ്ങളും. ആദ്യ വിവാഹത്തിന് സൂര്യയ്ക്ക് മുന്നൂറ് പവന്‍ സ്വര്‍ണമാണ് രമാദേവി നല്‍കിയത്. എന്നാല്‍ ഈ വിവാഹത്തിന് കുറച്ച് വര്‍ഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ വിവാഹം വേര്‍പിരിഞ്ഞ സൂര്യ പിന്നീട് രണ്ടാമതും വിവാഹം ചെയ്തു. ഈ വിവാഹത്തിന് വേണ്ടിയും രമാദേവി ലക്ഷങ്ങള്‍ പൊടിച്ചു.
വൻ സാമ്പത്തിക ബാധ്യത
രണ്ട് വിവാഹങ്ങളും വന്‍ സാമ്പത്തിക ബാധ്യതയാണ് രമാദേവിക്കും കുടുംബത്തിനും വരുത്തി വെച്ചത്. രമാദേവിയുടെ ഭര്‍ത്താവ് നേരത്തെ കുവൈറ്റില്‍ വെച്ച് വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മക്കളോടൊത്ത് നാട്ടിലേക്ക് തിരിച്ച് എത്തുകയായിരുന്നു. ആഢംബര വിവാഹങ്ങള്‍ കൂടാതെ 5000 ചതുരശ്ര അടിയില്‍ കൊട്ടാരം പോലൊരു വീട് പണിതതും രമാദേവിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.
പണത്തിന് വേണ്ടി പൂജകൾ
സമ്പത്ത് ഉണ്ടാകുവാന്‍ വേണ്ടി ഇവര്‍ സ്ഥിരമായി വീട്ടില്‍ പൂജകളും അമ്പലങ്ങളില്‍ വഴിപാടുകളും നടത്തുക പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ടിവി പരസ്യങ്ങളില്‍ കാണുന്ന ധനാഗമന യന്ത്രങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നത് രമാദേവിയുടെ പതിവായിരുന്നുവത്രേ. ഇത്തരത്തില്‍ പൂജയും വഴിപാടും നടത്തിയും രമാദേവി പണം നഷ്ടപ്പെടുത്തിയിരുന്നു.
പണമുണ്ടാക്കാൻ കള്ളനോട്ടടി
ഒടുക്കം പണമുണ്ടാക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്കാണ് കളളനോട്ടടിയിലേക്ക് തിരിഞ്ഞത്. പോലീസ് പിടിയിലായ ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരാണ് കള്ളനോട്ടടിയിലേക്ക് രമാദേവിയെ ആകര്‍ഷിച്ചത്. കള്ളനോട്ടടിക്കാനുള്ള പ്രിന്ററും പേപ്പറും വാങ്ങുന്നതിന് നാല് ലക്ഷത്തിലധികം രൂപ മുടക്കിയത് രമാദേവിയാണ്.
കുറ്റം ഏറ്റുപറഞ്ഞ് രമാദേവി
കള്ളനോട്ടടി വഴി കിട്ടുന്ന പണത്തിന്റെ പകുതിയും രമാദേവിക്ക് നല്‍കാം എന്നതായിരുന്നു ഇവര്‍ തമ്മിലുള്ള ധാരണ. മാത്രമല്ല മുടക്കിയ പണത്തില്‍ ഒരു ലക്ഷത്തിന് മൂന്നരലക്ഷം എന്ന കണക്കില്‍ പണം നല്‍കാമെന്നും ധാരണയുണ്ടാക്കി. ലിയോ അടക്കമുള്ളവരെ പിടികൂടിയതില്‍ നിന്നാണ് പോലീസ് നടിയുടെ വീട്ടിലേക്ക് എത്തിയത്. കുറ്റം ഏറ്റുപറഞ്ഞ രമാദേവി എതിര്‍പ്പുകളൊന്നും കൂടാതെ കീഴടങ്ങുകയായിരുന്നു.