സുനിത സ്‌കൂട്ടറോടിക്കും... പിറകിൽ ബിജു; പിന്നെ മാല പൊട്ടിക്കൽ, വിൽപന! ഒടുവിൽ നമ്പറിൽ കുടുങ്ങി വലയിൽ
മാവേലിക്കര: സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിലെ പണ്‍ ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്.
കാമുകനും കാമുകിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ എത്തി നടത്തുന്ന മാല മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. 36 കാരിയായ സുനിതയും 33 കാരനായ ബിജു വര്‍ഗ്ഗീസും ആണ് പോലീസിന്റെ പിടിയില്‍ ആയത്.
മാല നഷ്ടപ്പെട്ട വീട്ടമ്മ നല്‍കിയ നിര്‍ണായക വിവരം ആയിരുന്നു ഇവരുടെ അറസ്റ്റിന് വഴിവച്ചത്. സ്‌കൂട്ടറിന്റെ നമ്പര്‍ മുഴുവനും ഉണ്ടായിരുന്നില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് രണ്ട് പേരേയും പിടികൂടുകയായിരുന്നു.
സുനിതയും ബിജുവും
36 കാരിയായ സുനിത മാന്നാര്‍ എണ്ണക്കാട് സ്വദേശിയാണ്. ബിജു ഹരിപ്പാട് സ്വദേശിയും. രണ്ട് പേരും ചേര്‍ന്ന് ഒരുപാട് മാലമോഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. എന്തായാലും രണ്ട് പേരും പോലീസിന്റെ പിടിയില്‍ ആയിക്കഴിഞ്ഞു.
മൂന്ന് കുട്ടികളുടെ അമ്മ
വിവാഹിതയാണ് സുനിത. മൂന്ന് കുട്ടികളുടെ അമ്മയും ആണ്. ബിജു വര്‍ഗ്ഗീസിനെ പരിചയപ്പെടുന്നത് സോഷ്യല്‍ മീഡിയ വഴി ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ പരസ്പരം പരിചയപ്പെട്ടത്. ആ ബന്ധം പിന്നീട് ഇത്തരത്തില്‍ വളരുകയായിരുന്നു.
ഗള്‍ഫില്‍ നിന്ന് നാട്ടില്‍
ദുബായില്‍ ആയിരുന്നു ബിജു വര്‍ഗ്ഗീസ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടില്‍ എത്തി ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയി. ബുധനൂരിലും ഉമ്പര്‍നാട്ടും വാടക വീടുകളില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അതിനൊപ്പം തന്നെ മാലമോഷണങ്ങളും തുടര്‍ന്നു.
സുനിത ഓടിക്കും, ബിജു പിറകില്‍
സുനിത ആയിരിക്കും ബൈക്ക് ഓടിക്കുക. ബിജു പിറകില്‍ ഇരിക്കും. വഴി ചോദിക്കാനെന്ന വ്യാജേന ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളുടെ അരികില്‍ വണ്ടി നിര്‍ത്തു. അതിനിടെ ബിജു മാല പൊട്ടിച്ചിട്ടുണ്ടാകും. സുനിത അതി വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച് രക്ഷപ്പെടുകയും ചെയ്യും.
മൂന്ന് കേസുകള്‍
മൂന്ന് കേസുകള്‍ ആയിരുന്നു ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജൂണില്‍ കല്ലിമേല്‍ വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചിരുന്നു. പിന്നീട് ജൂലായില്‍ ചെട്ടിക്കുളങ്ങരയില്‍ വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. ഒരിക്കല്‍ വീട്ടമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാനും ശ്രമം നടത്തി. പക്ഷേ, അത് വിജയിച്ചില്ല.
നിര്‍ണായക നമ്പര്‍
ഇവരുടെ സ്‌കൂട്ടറിന്റെ നമ്പര്‍ മാല നഷ്ടപ്പെട്ട ഒരു വീട്ടമ്മ ശ്രദ്ധിച്ചിരുന്നു. 586 എന്ന നമ്പര്‍ ആണ് ഇവര്‍ നല്‍കിയത്. എന്നാല്‍ ആ നമ്പറില്‍ ഒരു സ്‌കൂട്ടര്‍ ഉണ്ടായിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വണ്ടി നമ്പര്‍ കണ്ടെതത്തി. മോഷണം നടന്ന സ്ഥലങ്ങളില്‍ എല്ലാം ഈ സ്‌കൂട്ടര്‍ ഉണ്ടായിരുന്നു എന്ന സത്യവും മനസ്സിലാക്കി.
രണ്ടിടത്ത് അറസ്റ്റ്
രണ്ട് സ്ഥലങ്ങളില്‍ വച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിതയെ ബുധനൂരില്‍ നിന്നാണ് പിടികൂടിയത്. ബിജു വര്‍ഗ്ഗീസനെ ഹരിപ്പാട് നിന്നും.