ഷട്ടിൽ കളിക്കിടെ ശബരിനാഥ് കുഴഞ്ഞ് വീണു! 'ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്', നടുക്കത്തിൽ താരങ്ങൾ!
തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം മലയാള സീരിയല്‍ ലോകത്തെയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. 43 വയസ്സുകാരനായ ശബരീനാഥ് കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.
ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞ് വീണ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ ശബരീനാഥ് അഭിനയിച്ച് വരികയായിരുന്നു. ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കവും വേദനയും പങ്കുവെച്ച് കിഷോർ സത്യ അടക്കമുളള താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. വികാരഭരിതമായ കുറിപ്പുകളാണ് ശബരിയെ കുറിച്ച് സുഹൃത്തുക്കൾ കൂടിയായ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കരച്ചിൽ മാത്രമായിരുന്നു മറുപടി
നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഇന്നലെ രാത്രി 9 മണിയോടെ ദിനേശേട്ടൻ (ദിനേശ് പണിക്കർ) ഫോൺ വിളിച്ചു പറഞ്ഞു. സാജൻ( സാജൻ സൂര്യ) ഇപ്പോൾ വിളിച്ചു ഷട്ടിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ ശബരി കുഴഞ്ഞു വീണു SUT ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന്. സാജൻ കരയുകയായിരുന്നുവെന്നും ദിനേശേട്ടൻ പറഞ്ഞു. ഞാൻ സാജൻ വിളിച്ചു. കരച്ചിൽ മാത്രമായിരുന്നു മറുപടി. കരയരുത്, ഞാൻ ഇപ്പൊ ആശുപത്രിയിലേക്ക് വരാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
സാജന്റെ ശബ്ദം ആശ്വാസം നൽകി
ദിനേശേട്ടനും അങ്ങോട്ടേക്ക് എത്താമെന്നു പറഞ്ഞു. പെട്ടെന്ന് റെഡി ആയി ഹോസ്പിറ്റലിൽ എത്തി. സാജനെ വിളിച്ചപ്പോൾ ശബരിയുടെ കുടുംബത്തെ വീട്ടിലാക്കാൻ പോയ്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. സാജന്റെ ശബ്ദം ആശ്വാസം നൽകി. എമർജൻസിയിൽ 3-4 ചെറുപ്പക്കാരെ കണ്ടു. അപ്പുറത്ത് നിൽക്കുന്നയാൾ ശബരിയുടെ സഹോദരൻ ആണെന്ന് പറഞ്ഞു. ഞാൻ ചെന്ന് സ്വയം പരിചയപ്പെടുത്തി.
കണ്ണുകൾ കര കവിഞ്ഞു
വീട്ടിനടുത്തുള്ള കോർട്ടിൽ കളിക്കുകയായിരുന്നു. പെട്ടെന്നൂ ഒരു ക്ഷീണം പോലെ തോന്നി. സൈഡിലേക്ക് മാറിയിരുന്നു. ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടൻ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് പറഞ്ഞു. ആശുപത്രിയിൽ എത്തിയല്ലോ എന്ന ആശ്വാസത്തിൽ ഇപ്പോൾ എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് "ശബരി പോയി" എന്നായിരുന്നു മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകൾ കര കവിഞ്ഞു. ശബ്ദം തൊണ്ടയിൽ കുരുങ്ങിനിന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്.
വിദൂര സ്വപ്നത്തിൽ പോലും
കാരണം ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി, ചിന്തകൾ, കാഴ്ചപ്പാടുകൾ ഇതിലൊക്കെ ശബരി ഒരു പടി മുന്നിലായിരുന്നു. അങ്ങനൊരാൾക്ക് കാർഡിയക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തിൽ പോലും നാം ചിന്തിക്കില്ലല്ലോ. അപ്പോഴേക്കും ദിനേശേട്ടനും എത്തി. പിന്നാലെ നടന്മാരായ ശരത്, അനൂപ് ശിവസേവൻ, അനീഷ് രവി, ഷോബി തിലകൻ, അഷ്റഫ് പേഴുംമൂട്, ഉമ നായർ ടെലിവിഷൻ രംഗത്തെ മറ്റ് സാങ്കേതിക പ്രവർത്തകർ അങ്ങനെ നിരവധി പേർ അവിശ്വനീയമായ ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ നിരവധി ഫോൺ കോളുകൾ.
പ്രിയതമയുടെയും കുട്ടികളുടെയും ചിത്രങ്ങൾ
കാലടി ഓമന, വഞ്ചിയൂർ പ്രവീൺ കുമാർ, സുമേഷ് ശരൺ, ഇബ്രാഹിംകുട്ടി, dr.ഷാജു ഗണേഷ് ഓലിക്കര നിരവധി മാധ്യമ പ്രവർത്തകർ അങ്ങനെ പലരും. ഞങ്ങളിൽ പലരുടെയും ഫോണിന് വിശ്രമമില്ലാതായി. ജീവിതം എത്ര വിചിത്രവും അപ്രതീക്ഷിതവുമാണ്. അല്ലെങ്കിൽ 50 വയസുപോലും തികയാത്ത ഫിറ്റ്നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ വിടപറയുമോ.... മനസ്സിൽ ശബരിയുടെ പ്രിയതമയുടെയും കുട്ടികളുടെയും ചിത്രങ്ങൾ മാറി മറിഞ്ഞു കൊണ്ടിരുന്നു... ഒപ്പം ശബരിയുടെ പ്രിയമിത്രം സാജന്റെയും.
ശബരി ചെറു പുഞ്ചിരിയോടെ
അല്പം കഴിഞ്ഞ് സാജൻ വീണ്ടുമെത്തി. അപ്പോഴേക്കും സാജൻ സമനില വീണ്ടെടുത്തിരുന്നു. യഥാർഥ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവണം.... ആശുപത്രിയിൽ എത്തിയിട്ട് ഞാൻ ശബരിയെ കണ്ടിരുന്നില്ല അല്ലെങ്കിൽ അതൊന്നും മനസിലേക്ക് തോന്നിയില്ല എന്ന് പറയുന്നതാവും ശരി. ശബരിയെ മോർച്ചറിയിലേക്ക് മാറ്റുന്നതിനു മുൻപാണെന്നു തോന്നുന്നു കാണണമെങ്കിൽ ഇപ്പോൾ കണ്ടോളു എന്ന് ആരോ വന്നു പറഞ്ഞു. ആശുപത്രിയിലെ ഇടനാഴിയിൽ വെള്ളത്തുണിയിൽ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്ട്രെചറിൽ ഉറങ്ങികിടക്കുന്നു.
അവർക്ക് മനശക്തി കിട്ടട്ടെ
സ്നേഹിതാ.... ഭൂമിയിലെ സന്ദർശനം അവസാനിപ്പിച്ചു നിങ്ങൾ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു.... പക്ഷെ ഈ സത്യം തിരിച്ചറിയാൻ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങൾക്കും എങ്ങനെ സാധിക്കും.... അഥവാ അവർക്കത്തിനു എത്ര കാലമെടുക്കും..... അറിയില്ല...... അതിന് അവർക്ക് മനശക്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുക മാത്രമല്ലേ നമ്മളെക്കൊണ്ട് പറ്റൂ..... ശബരി, സുഹൃത്തേ.... വിട....''
ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല
സീരിയൽ താരം മനോജ് നായരുടെ കുറിപ്പ് ഇങ്ങനെ: '' ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു.. എൻ്റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ!? ഒന്നും എനിക്ക് മനസ്സിലാവുന്നില്ല... ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല... ഈ നിമിഷം പോലും..തിരുവനന്തപുരത്ത് നമ്മുടെ സീരിയൽ സഹപ്രവർത്തകർക്ക് എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാൽ , ഞാൻ ആദ്യം വിളിക്കുന്നത് നിന്നെയാ...
പക്ഷെ നീ ഫോൺ "എടുത്തില്ല "
നീ അതിൻ്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും... ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാൻ ആദ്യം വിളിച്ചത്... "മനോജേട്ടാ... ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല... ആരാ ഇത് പറഞ്ഞത്" എന്ന വാക്കു കേൾക്കാൻ... പക്ഷെ നീ ഫോൺ "എടുത്തില്ല ".. എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എൻ്റെ fb പേജിൽ ... പരേതന്മാർക്ക് നല്കുന്ന "വാക്കുകൾ" ചാർത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല..
Recommended Video
ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ
കാരണം നീയെൻ്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ ... ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്... അതു കൊണ്ട് ..." വിട ... ആദരാഞ്ജലി... പ്രണാമം..." ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട...ഞാൻ തരില്ല... നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി "പ്രതികാരം" ചെയ്യാൻ കഴിയൂ... ok ശബരി ... TAKE CARE...''