എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് മീൻ വറുക്കാൻ എസ്എപി ക്യാമ്പ്... എഡിജിപിയുടെ വർണവെറിയും കുപ്രസിദ്ധം
തിരുവനന്തപുരം: സായുധ സേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം വലിയ വഴിത്തിരിവുകളിലേക്ക്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് മീന്‍ വറക്കുന്നത് പോലും എസ്എപി ക്യാമ്പില്‍ ആണ് എന്നാണ് ആരോപണം. മീന്‍ വറക്കുന്നതിനായി എസ്എപി ക്യാമ്പില്‍ എത്തിയ എഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ ജോലി ചെയ്യുന്ന പോലീസുകാരനെ മറ്റ് പോലീസുകാര്‍ തടഞ്ഞു.
എഡിജിപിയുടെ വീട്ടില്‍ പോലീസുകാര്‍ക്ക് ദാസ്യവേല ചെയ്യേണ്ട ഗതികേടാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് അധികാരത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനും സാധിക്കാത്ത അവസ്ഥയാണ്.
പോലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം
പോലീസ് ഡ്രൈവര്‍ ആയ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവം ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അപമര്യാദയായി പെരുമാറുന്നത് സ്ഥിരം സംഭവം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചത്.
വീട്ടില്‍ ദാസ്യവേല
എഡിജിപിയുടെ വീട്ടില്‍ പോലീസുകാര്‍ക്ക് ദാസ്യവേല ചെയ്യേണ്ട ഗതികേടാണ് എന്നാണ് ആരോപണം. ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കരുതെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ കാലത്ത് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതെല്ലാം കാറ്റില്‍ പറപ്പിച്ചുകൊണ്ടാണ് എഡിജിപിയുടെ നടപടികള്‍.
പോലീസുകാരനെതിരെ കേസ്
ഒടുവില്‍ മര്‍ദ്ദനമേറ്റ പോലീസുകാരനെതിരെയും കേസ് വന്ന സ്ഥിതിയാണ് ഇപ്പോള്‍. എഡിജിപിയുടെ മകളോട് മോശമായി പെരുമാറി എന്നാണ് പരാതി. വനിത സിഐ വീട്ടിലെത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നും ആരോപണം ഉണ്ട്.
വീട്ടിലെ പട്ടിക്ക് മീന്‍ വറുത്തത്
എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് മീന്‍ വറുത്തത് കൊടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല. എന്നാല്‍ ആ മീന്‍ വാങ്ങിക്കൊണ്ടുവരാനും വറക്കാനും പോലീസുകാരെ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. പട്ടിക്കുള്ള മീന്‍ വറക്കാന്‍ എസ്എപി ക്യാമ്പില്‍ എത്തിയ പോലീസുകാരനെ ഒടുവില്‍ തടയുന്നത് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.
പിരിച്ചുവിടലും
എഡിജിപിയുടെ വീട്ടില്‍ ഡ്യൂട്ടിക്ക് പോകാന്‍ എസ്എപിയിലെ പോലീസുകാര്‍ക്ക് പലര്‍ക്കും വലിയ എതിര്‍പ്പാണുള്ളത്. എന്നാല്‍ താത്കാലിക ജീവനക്കാരുടെ കാര്യം ആണ് കഷ്ടം. എതിര്‍പ്പ് പ്രകടിപ്പിച്ചവരെ പിരിച്ചുവിട്ട ചരിത്രം പോലും ഉണ്ട് എന്നാണ് ആരോപണം.
ആദ്യമായല്ല എഡിജിപിയ്‌ക്കെതിരെ ആരോപണം
എഡിജിപി സുദേഷ് കുമാറിനെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമായിട്ടില്ല. മകള്‍ക്ക് ഫിസിക്കല്‍ ട്രെയ്‌നിങ് നല്‍കുന്നതിനായി ഒരു വനിത പോലീസിനെ വീട്ടില്‍ നിയോഗിച്ചിരുന്നതായും ആരോപണം ഉണ്ട്. മുമ്പ് ഉത്തര മേഖല എഡിജിപി ആയിരുന്നു സുദേഷ് കുമാര്‍.
വീട്ടിലെ പട്ടിക്ക് പരിചരണം
എഡിജിപിയുടെ വീട്ടിലെ പട്ടിയെ പരിചരിക്കാന്‍ ഡോഗ് സ്‌ക്വാഡിലെ ജീവനക്കാരെ നിയോഗിച്ചതും മുമ്പ് വിവാദത്തില്‍ ആയിട്ടുണ്ട്. അന്ന് ഡോഗ് സ്‌ക്വാഡ് ജീവനക്കാരന് പട്ടിയുടെ കടിയേല്‍ക്കുകയും ചെയ്തിരുന്നു. വിസമ്മതം പ്രകടിപ്പിച്ചിട്ടും നിര്‍ബന്ധിത ഡ്യൂട്ടി ആയിട്ടായിരുന്നു അന്ന് ഡോഗ് സ്‌ക്വാഡ് ജീവനക്കാരനെ അങ്ങോട്ട് അയച്ചത്.
വര്‍ണവെറിയും?
എഡിജിപിയുട വര്‍ണവെറിയും കുപ്രസിദ്ധമാണ്. വീട്ടിലേക്ക് ഡ്യൂട്ടിക്ക് വിടുന്ന ക്യാമ്പ് ഫോളോവര്‍മാര്‍ കറുത്തവരാകരുതെന്ന് മുമ്പ് ഇതേ എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.