സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി; തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.കേന്ദ്രസര്‍ക്കാരിന്‍റേത് നയപരമായ തീരുമാനമെന്ന് കോടതി നിരീക്ഷിച്ചു.ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല.ഒരു എയർപോർട്ട് ന്റെ ലാഭം മറ്റൊരു എയർപോർട്ട് ലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നതും ശരിയല്ലെന്നും കോടതി പറഞ്ഞു.
സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം.ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നേരത്തേ ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹതയില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Recommended Video
2020 ഫെബ്രുവരിയില്‍ നടന്ന മത്സര ലേലം വിളിയിലൂടെ ആറ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അധികാരം അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയിരുന്നു. അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ, തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ വലിയ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇതു അവഗണിച്ച് അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര തീരുമാനിക്കുകയായിരുന്നു.