പത്മപുരസ്കാര പട്ടികയിൽ ഏഴ് മലയാളികൾ: മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ, ആർഎൻ മാധവമേനോന് പത്മഭൂഷൺ!!
ദില്ലി: 71ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഴ് മലയാളികളാണ് പത്മ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്. രണ്ട് പേർക്ക് പത്മഭൂഷണും അഞ്ച് പേർക്ക് പത്മശ്രീയുമാണ് ലഭിച്ചിട്ടുള്ളത്. നിയമ വിദഗ്ധൻ എം എൻ ആർ മാധവമേനോൻ ഉൾപ്പെടെ 16 പേർക്ക് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്. നോക്കുവിദ്യ പാവകളി മൂഴിക്കൽ പങ്കജാക്ഷിയെയും പത്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്.
മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ, സത്യനാരായണ മുണ്ടെക്ക് പത്മഭൂഷൺ: 21 പേർക്ക് പത്മ പുരസ്കാരങ്ങൾ
കോട്ടയം മൂഴിക്കൽ സ്വദേശിയാണ് പങ്കജാക്ഷി. ആറ് മലയാളികൾ ഉൾപ്പെടെ 118 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ളത്. എംകെ കുഞ്ഞോൾ, കെഎസ് മണിലാൽ, സത്യനാരയണൻ മുണ്ടയൂർ, എൻ ചന്ദ്രശേഖരൻ നായർ, തളപ്പിൽ പ്രദീപ് എന്നിവരെയാണ് രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചത്. ഫോക് ലോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേരത്തെ പങ്കജാക്ഷിക്ക് ലഭിച്ചിട്ടുണ്ട്. നേരത്തെ ഫ്രാൻസിൽ നടന്ന കാർണിവലിലും നോക്കുവിദ്യ പാവകളി ഇവർ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്ന ഏക കലാകാരിയായ രഞ്ജിനി ഇവരുടെ കൊച്ചുമകളാണ്.
രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ ഏഴ് പേർക്കാണ് ലഭിച്ചത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, ജോർജ് ഫെർണാണ്ടസ്, സുഷമാ സ്വരാജ്, മനോഹർ പരീക്കർ മുൻ മൌറീഷ്യസ് പ്രധാനമന്ത്രി അനരൂദ് ജുഗുനാഥ്, കായിക താരം മേരി കോം, ഹിന്ദുസ്ഥാനി സംഗീതജ്ഞ ഛന്നുലാൽ മിശ്ര, പേജാവർ മഠത്തിലെ വിശ്വേശ തീർത്ഥ സ്വാമി എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചിട്ടുള്ളത്.
മുഹമ്മദ് ഷരീഫ്, ജഗ്ദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൌഡ, മുന്ന എന്നിവരെയും രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സത്യനാരായണ മുണ്ടെയ്ക്ക് പത്മഭൂഷണും ലഭിച്ചു. ആനന്ദ് മഹീന്ദ്രക്ക് പത്മഭൂഷണും നിർമാതാവ് ഏക്ത കപൂർ, സംവിധായകൻ കരൺ ജോഹർ, നടി കങ്കണ റണൌട്ട്, സംഗീജ്ഞൻ അദ്നൻ സാമി എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. പത്മ പുരസ്കാര ജേതാക്കളായവരിൽ 34 പേരും സ്ത്രീകളാണ്. 12 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകുന്നത്.