സംസ്ഥാനത്താകെ 364 പേര്‍ക്ക് കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്ക്, 27 പേർക്ക് നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിവനം. കേരളത്തിലാകെ 27 പേർക്കാണ് ഇന്ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുന്നത്. അതേസമയം കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും കുറയുന്നു എന്നതും കേരളത്തിന് ആശ്വാസകരമാണ്.
കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുഖവെള്ളി ആയതിനാൽ ഇന്ന് കൊവിഡ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം ഉണ്ടായിരുന്നില്ല. പകരം ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിസാമുദ്ദീനിൽ നിന്ന് വന്നവർ
മുഖ്യമന്ത്രിയുടെ വിശദമായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ജില്ലയിലെ രണ്ട് പേര് നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര് കണ്ണൂരിലും 3 പേര് കാസര്‍ഗോഡും ഉള്ളവരാണ്.
27 പേർക്ക് നെഗറ്റീവ്
ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്.
ജില്ല തിരിച്ച് കണക്ക്
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്.
വിദേശികളെ രക്ഷപ്പെടുത്തി
ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്. കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
ചികിത്സയിൽ 238 പേർ
നിലവില്‍ 238 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര് മുമ്പ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര് വീടുകളിലും 730 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.