വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു: ബിനോയി കോടിയേരിക്കെതിരെ പരാതിയുമായി യുവതി, കേസെടുത്തു
തിരുവനന്തപുരം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായുള്ള പീഡനപരാതിയില്‍ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗാദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13 ന് എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരിച്ചത് 100 കുഞ്ഞുങ്ങള്‍; യോഗത്തില്‍ ക്രിക്കറ്റ് സ്കോര്‍ തിരക്കിയും ഉറങ്ങിയും മന്ത്രിമാര്‍
33 കാരിയായ മുംബൈ സ്വദേശിയാണ് ബിനോയ് കോടിയേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്തുവെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും ബിനോയിക്കെതിരായി നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ബീഹാര്‍ സ്വദേശി
2009 മുതല്‍ 2018 വരെ ബിനോയ് തന്നെ ലംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബീഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി. ദുബായില്‍ വെച്ചാണ് ബിനോയിയുമായി പരിചയപ്പെടുന്നതെന്നാണ് യുവതി വ്യക്തമാക്കുന്നത്. ദുബായില്‍ താന്‍ ജോലി ചെയ്യുന്ന ഡാന്‍സ്ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബിനോയി കോടിയേരി. അവിടെ വെച്ച് തങ്ങള്‍ അടുപ്പത്തിലായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ജോലി ഉപേക്ഷിച്ചാല്‍ വിവാഹം
ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് ബിനോയി വാഗ്ദാനം നല്‍കിയിരുന്നു. ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്നാണ് ദുബായിലെ ജോലി ഉപേക്ഷിച്ച് മുംബൈയില്‍ എത്തിയതെന്നും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നു.
2015 ല്‍
വിവാഹം കഴിക്കുമെന്ന് തന്‍റെ മാതാപിതാക്കള്‍ക്കും ബിനോയി ഉറപ്പ് നല്‍കിയിരുന്നു. 2010 ല്‍ അന്ധേരിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയിയും പതിവായി അവിടെ വന്നു പോകാറുണ്ടായിരുന്നു. എല്ലം മാസവും തന്‍റെ ചിലവിനുള്ള പണവും ബിനോയ് അയച്ചു തന്നിരുന്നു. എന്നാല്‍ 2015 ല്‍ തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ഭീഷണി തുടങ്ങി
2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. ബിനോയി വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ അച്ഛനാണെന്നുമുള്ള കാര്യം മനസ്സിലാക്കാന്‍ കഴിയുന്നത് 2018 ലാണ്. ഇതേകുറിച്ചു ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പീന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ മൊഴിയായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എഫ്ഐആര്‍
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായും ഏറെ പഴക്കം മുമ്പുള്ള കാര്യമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ പറഞ്ഞു.
ആരോപണങ്ങള്‍ നിഷേധിക്കുന്നു
അതേസമയം യുവതിയുടെ ആരോപണങ്ങളെ ബിനോയി കോടിയേരി നിഷേധിച്ചു. യുവതിയെ അറിയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ഭീഷണപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ്. താനുമായുള്ള വിവാഹം കഴിഞ്ഞതാണെന്ന് കാട്ടിയുള്ള ഒരു വ്യാജരേഖ ജനുവരിയില്‍ തന്നെ യുവതി തനിക്ക് അയച്ചു നല്‍കിയിരുന്നതായും ബിനോയ് കോടിയേരി പറഞ്ഞു. പരാതിക്കെതിരെ മുംബൈയില്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചു